
തടങ്കലിലായിരുന്ന ഇന്ത്യക്കാരെ മോചിപ്പിച്ച് ഇസ്രയേൽ സൈന്യം
ഒരു മാസത്തിലേറെയായി വെസ്റ്റ് ബാങ്കിൽ ബന്ദികളാക്കപ്പെട്ട ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചതായി ഇസ്രയേൽ അറിയിച്ചു. നിർമ്മാണ തൊഴിലാളികളായ പത്ത് പേരെയാണ് ഇസ്രയേൽ അധികൃതർ കണ്ടെത്തി തിരികെ ടെൽ അവീവിലെത്തിച്ചത്. മോചിതരായ പൗരരുടെ സുരക്ഷ ഉറപ്പാക്കാൻ ഇസ്രയേലിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി.
അതേസമയം ഒരു മാസത്തിലേറെയായി തടങ്കലിലായിരുന്ന ഇന്ത്യയിൽനിന്നുള്ള പത്ത് തൊഴിലാളികളെ ഒറ്റരാത്രികൊണ്ട് രക്ഷപ്പെടുത്തിയതായി ഇസ്രയേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. നിർമ്മാണ പ്രവൃത്തികൾക്കായി ഇസ്രയേലിലെത്തിയവരാണ് ബന്ദികളാക്കപ്പെട്ട തൊഴിലാളികൾ. ഇവരെ, ജോലി വാഗ്ദാനം ചെയ്ത് വെസ്റ്റ് ബാങ്കിലെത്തിക്കുകയായിരുന്നു. തുടർന്ന് ഇവരുടെ പാസ്പോർട്ടുകൾ കൈക്കലാക്കി ചിലർ ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിച്ചതായും ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തിരുന്നു.
കൂടാതെ ഇസ്രയേൽ സൈന്യവും മന്ത്രാലയവും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലൂടെയാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഇവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ പാസ്പോർട്ട് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത് ഇസ്രയേൽ സൈന്യം തിരിച്ചറിഞ്ഞതായും പിന്നീട് പാസ്പോർട്ട് തിരികെ നൽകിയതായും റിപ്പോർട്ടുകളിൽ പറയുന്നു.