ഹമാസിനെ പിന്തുണച്ച് പ്രചരണം; ഇന്ത്യൻ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് അമേരിക്ക

ഹമാസിനെ പിന്തുണച്ച് പ്രചരണം; ഇന്ത്യൻ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് അമേരിക്ക

മാസിനെ പിന്തുണച്ച് പ്രചരണം നടത്തിയെന്നാരോപിച്ച് ജോർജ്ജ്ടൗൺ സർവകലാശാലയിലെ ഒരു ഇന്ത്യൻ വിദ്യാർത്ഥിയെ അമേരിക്കൻ ഭരണകൂടം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് റിപ്പോർട്ട്. അമേരിക്കൻ വിദേശനയത്തിന് ഭീഷണിയാണെന്ന് ആരോപിച്ച് നാടുകടത്താൻ പദ്ധതിയിടുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. പലസ്തീൻ സംഘടനയായ ഹമാസുമായി ബദർ ഖാൻ സൂരിക്ക് ബന്ധമുണ്ടെന്നും സോഷ്യൽ മീഡിയയിൽ അവരുടെ പ്രചാരണവും ജൂതവിരുദ്ധതയും പ്രചരിപ്പിച്ചതായും അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് ആരോപിച്ചതായി ഫോക്സ് ന്യൂസുമായി പങ്കിട്ട പ്രസ്താവനയിൽ പറയുന്നു.

വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ പോസ്റ്റ് ചെയ്ത ഫോക്സ് ന്യൂസിന്റെ ഡിഎച്ച്എസ് പ്രസ്താവനയിൽ, വിദ്യാർത്ഥിക്ക് ഹമാസുമായുള്ള ബന്ധത്തിന് യാതൊരു തെളിവും നൽകാൻ ആയിട്ടില്ല. അതേസമയം ബദർ ഖാൻ സൂരിയുടെ പ്രവർത്തനങ്ങൾ, ആ വിദ്യാർത്ഥിയെ നാടുകടത്തലിന് യോഗ്യനാക്കിയെന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയത്. സ്റ്റുഡന്റ് വിസയിൽ അമേരിക്കയിൽ താമസിക്കുന്ന സൂരി വിർജീനിയയിലെ റോസ്‌ലിനിലുള്ള അദ്ദേഹത്തിന്റെ വീടിന് പുറത്ത് വെച്ചാണ് അറസ്റ്റിലായത്. സൂരി ഇപ്പോള്‍ ലൂസിയാനയിലെ അലക്സാണ്ട്രിയയില്‍ തടവിലാണെന്നും ഇമിഗ്രേഷന്‍ കോടതിയില്‍ വിചാരണ കാത്തിരിക്കുകയാണെന്നുമാണ് ലഭ്യമായ വിവരങ്ങൾ.

മാർച്ച് 15 ന് സമാന രീതിയിൽ പലസ്തീൻ- ഇസ്രയേൽ സംഘർഷത്തിൽ ഹമാസിനെ പിന്തുണച്ചുവെന്ന കുറ്റം ചുമത്തി കൊളംബിയ യൂണിവേഴ്സിറ്റിയിൽ നഗരാസൂത്രണത്തിൽ ഡോക്ടറൽ വിദ്യാർത്ഥിയും ഇന്ത്യൻ വംശജയുമായ രഞ്ജനി ശ്രീനിവാസൻ എന്ന വിദ്യാർത്ഥിയുടെ വിസ അമേരിക്കൻ ഭരണകൂടം റദ്ധാക്കിയിരുന്നു. തുടർന്ന് സുരക്ഷയെ കുറിച്ചുള്ള ആശങ്ക മൂലം വിദ്യാർത്ഥി സ്വമേധയാ അമേരിക്ക വിട്ടതായി അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പും സ്ഥിരീകരിച്ചിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )