മുംബൈ ഭീകരാക്രമണം: തഹാവൂർ റാണയുടെ ഹർജി യുഎസ് സുപ്രീം കോടതി തള്ളി

മുംബൈ ഭീകരാക്രമണം: തഹാവൂർ റാണയുടെ ഹർജി യുഎസ് സുപ്രീം കോടതി തള്ളി

ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയുടെ നാടുകടത്തല്‍ താല്‍ക്കാലികമായി തടയണമെന്ന അപേക്ഷ യുഎസ് കോടതി തള്ളി. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഷിംഗ്ടണ്‍ സന്ദര്‍ശന വേളയില്‍ തഹാവൂര്‍ റാണയെ കൈമാറാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയിരുന്നു. 63 കാരനായ റാണ നിലവില്‍ ലോസ് ഏഞ്ചല്‍സിലെ ഒരു ജയിലിലാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഷിംഗ്ടണ്‍ സന്ദര്‍ശന വേളയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ നീക്കത്തിന് അംഗീകാരം നല്‍കി ആഴ്ചകള്‍ക്ക് ശേഷമാണ് മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍ റാണ ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ യുഎസ് സുപ്രീം കോടതി തള്ളിയത്.

റാണയുടെ നാടുകടത്തല്‍ സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി ജസ്റ്റിസ് എലീന കഗന്‍ വിസമ്മതിക്കുകയായിരുന്നു. 2008-ല്‍ 175 പേരുടെ മരണത്തിന് കാരണമായ മുംബൈ ആക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരില്‍ ഒരാളായ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകരന്‍ ഡേവിഡ് ഹെഡ്ലിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് അറിയപ്പെടുന്നു. പാകിസ്ഥാന്‍ വംശജനായ ഒരു മുസ്ലീം ആയതിനാല്‍, ഇന്ത്യയിലേക്ക് നാടുകടത്തിയാല്‍ താന്‍ പീഡിപ്പിക്കപ്പെടുമെന്ന് റാണ ഈ ആഴ്ച ആദ്യം യുഎസ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ‘അടിയന്തര അപേക്ഷ’യില്‍ അവകാശപ്പെട്ടിരുന്നു.

മുംബൈ ഭീകരാക്രമണക്കേസില്‍ പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവുര്‍ റാണയ്ക്കെതിരെ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ നിര്‍ണായക കണ്ടെത്തലുകള്‍. ആക്രമണത്തിന് മുന്നോടിയായി 2008 നവംബറില്‍ സബര്‍ബന്‍ പവായിലെ ഒരു ഹോട്ടലില്‍ ഇയാള്‍ രണ്ട് ദിവസം താമസിച്ചുവെന്ന് സിറ്റി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മുംബൈ പോലീസ് ക്രൈം ബ്രാഞ്ചാണ് 400ലധികം പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ നാലാമത്തെ കുറ്റപത്രമാണിത്. യുഎപിഎ വകുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

നിലവില്‍ അമേരിക്കയില്‍ തടങ്കലില്‍ കഴിയുന്ന റാണ, മുംബൈ ഭീകരാക്രമണത്തിലെ പങ്കുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ നേരിടുന്നു. തഹാവുര്‍ ഹുസൈന്‍ റാണ 2008 നവംബര്‍ 11ന് ഇന്ത്യയിലെത്തി നവംബര്‍ 21 വരെ രാജ്യത്ത് തങ്ങിയിരുന്നുവെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു. ഈ കാലയളവില്‍ അദ്ദേഹം പവായിലെ റിനൈസന്‍സ് ഹോട്ടലില്‍ രണ്ട് ദിവസം ചെലവഴിച്ചതായി മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

റാണയ്ക്കെതിരെയുള്ള ഡോക്യുമെന്ററി തെളിവുകളും 26/11 ഗൂഢാലോചനയില്‍ അദ്ദേഹത്തിന്റെ പങ്ക് സ്ഥാപിക്കപ്പെട്ട ചില മൊഴികളും ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. പ്രധാന ഗൂഢാലോചനക്കാരില്‍ ഒരാളായ പാകിസ്ഥാന്‍-അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമായി ഗൂഢാലോചനയില്‍ റാണ സജീവമായി പങ്കെടുത്തതായി തെളിവുകള്‍ വ്യക്തമാക്കുന്നു.” അദ്ദേഹം പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )