
‘അമ്മയുടെ കഴുത്തിൽ ഷാൾ മുറുക്കി, കരയുന്നത് കണ്ടപ്പോൾ ചുറ്റിക കൊണ്ട് തലക്കടിച്ച് മരണം ഉറപ്പാക്കി’; അഫാന്റെ മൊഴി പുറത്ത്
തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ മൊഴി പുറത്ത്. ഉച്ചക്ക് 12 മണിയോടെയാണ് അമ്മയെ ആക്രമിക്കുന്നതെന്നും വഴക്കിട്ട ശേഷം കഴുത്തില്‍ ഷാള്‍ മുറുക്കിയെന്നും അഫാന്‍ പൊലീസിന് മൊഴി നല്‍കി. അമ്മ മരിച്ചെന്നു കരുതി വീട് പൂട്ടി, ചുറ്റിക വാങ്ങി നേരെ പാങ്ങോട് എത്തി അമ്മൂമ്മയെ കൊന്നു. അവിടെ നിന്നും തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ അമ്മ മരിച്ചിട്ടുണ്ടായിരുന്നില്ല. തുടര്‍ന്നു ചുറ്റിക കൊണ്ട് തലക്കടിച്ചുവെന്നും അഫാന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അതേസമയം, ഇന്നലെ നടന്ന തെളിവെടുപ്പില്‍ യാതൊരു ഭാവ ഭേദവുമില്ലാതെയായിരുന്നു അഫാന്റെ പെരുമാറ്റം. മുത്തശ്ശിയെ കൊന്ന രീതി പൊലീസിന് ഒരു ഭാവമാറ്റവുമില്ലാതെയാണ് വിവരിച്ചു നല്‍കിയത്. ബാഗില്‍ ആയുധം വച്ച് വീട്ടിലെത്തിയെന്നും ആദ്യ കൊലക്കു പോകുന്നതിന് മുമ്പ് അമ്മയുടെ കഴുത്ത് ഞെരിച്ച് തല ചുമരില്‍ ഇടിച്ചിരുന്നുവെന്നും അഫാന്‍ പറഞ്ഞു. എന്നാല്‍ കതക് തുറന്ന് കയറിയപ്പോള്‍ അമ്മ നിലത്ത് കിടന്ന് കരയുന്നത് കണ്ടു വീണ്ടും തലക്കടിച്ച് മരണം ഉറപ്പാക്കിയെന്നും അഫാന്‍ മൊഴി നല്‍കിയിട്ടുണ്ട്.
ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പാങ്ങോട്ടെ സല്‍മാ ബീവിയുടെ വീട്ടിലെത്തി പത്ത് മിനുട്ടില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി വെഞ്ഞാറമൂട്ടിലെ അഫാന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. വെഞ്ഞാറമൂട്ടിലെ വീടിന് മുന്‍പിലും ആളുകള്‍ തടിച്ചുകൂടിയിരുന്നു. വീട്ടില്‍ വെച്ച് അമ്മയെ ആക്രമിച്ചതും സഹോദരനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയത് എങ്ങനെയാണെന്നും തെല്ലും ഭാവ വ്യത്യാസമില്ലാതെ അഫാന്‍ വിശദീകരിച്ചു.
അഫാന്‍ സഹോദരനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയ വീട്ടില്‍ അര മണിക്കൂര്‍ തെളിവെടുപ്പ് നീണ്ടുനിന്നു. തുടര്‍ന്ന് അഫാനെ പാങ്ങോട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാത്രി ഏഴോടെ പാങ്ങോട് സ്റ്റേഷനിലെത്തിച്ചു. മുത്തശിയെ കോലപ്പെടുത്തിയ കേസില്‍ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.