ബിജെപിയുടെ ബി ടീം എന്ന നിലയിലാണ് സിപിഐഎം പ്രവര്‍ത്തിക്കുന്നത്; രമേശ് ചെന്നിത്തല

ബിജെപിയുടെ ബി ടീം എന്ന നിലയിലാണ് സിപിഐഎം പ്രവര്‍ത്തിക്കുന്നത്; രമേശ് ചെന്നിത്തല

പത്തനംതിട്ട: കേരളത്തില്‍ 20 ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്ന് രമേശ് ചെന്നിത്തല. യുഡിഎഫ് അനുകൂല തരംഗമാണ് സംസ്ഥാനത്ത് നിലവില്‍ ഉള്ളത്. ഭരണവിരുദ്ധ വികാരം ശക്തമാണ്. ഇതാണ് മുഖ്യമന്ത്രിയെ വിറളി പിടിപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിയുടെ ബി ടീം എന്ന നിലയിലാണ് സിപിഐഎം പ്രവര്‍ത്തിക്കുന്നത്. മോദിയുടെ പ്രീതി പിടിച്ച് പറ്റാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മോദിയുടെ പേര് മുഖ്യമന്ത്രി പറയുന്നില്ല. അമിത് ഷായുടെ പേര് പറയാന്‍ മുഖ്യമന്ത്രിക്ക് ഭയമാണ്. മുഖ്യമന്ത്രിയുടെ ചെമ്പ് തെളിഞ്ഞു. ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ തകര്‍ക്കാനാണ് സിപിഐഎം ശ്രമമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഭായ് ഭായ് ബന്ധമാണ്. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഇരുകൂട്ടരും ഒരുമിച്ച് ശ്രമിക്കുന്നു. പിടിക്കപ്പെട്ട കള്ളനേപ്പോലെയാണ് മുഖ്യമന്ത്രി. ബിജെപിയുടെ ഗുഡ് ബുക്കില്‍ പേര് വന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ബിജെപിയുമായി സിപിഐഎമ്മിന് ശക്തമായ ധാരണയാണ് ഉള്ളത്. മാസപ്പടിക്കേസില്‍ നടപടിയില്ല. മുഖ്യമന്ത്രിക്ക് തന്റെ യഥാര്‍ത്ഥ ചിത്രം അനാവരണം ചെയ്യപ്പെട്ടതിന്റ ദേഷ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രാഹുലിന്റെ ജനപ്രീതിയില്‍ സിപിഐഎമ്മിന് അസ്വസ്ഥതയുണ്ട്. രാഹുല്‍ ഗാന്ധിയെ കേരളത്തിലേക്ക് ഞങ്ങള്‍ ക്ഷണിച്ച് വരുത്തിയതാണ്. ഒളിച്ചോടി വന്നതല്ല രാഹുല്‍ ഗാന്ധി. ഒളിച്ചോട്ടം മുഴുവന്‍ സിപിഐഎമ്മിനാണ്. മോദിയെ കാണുമ്പോള്‍ പിണറായി കവാത്ത് മറക്കുന്നു. മുഖ്യമന്ത്രി ഭരണ നേട്ടം പറയുന്നില്ല. മന്ത്രിമാരും പറയുന്നില്ല. മന്ത്രിമാരുടെ ജോലി അനൗണ്‍സ്‌മെന്റ് മാത്രം. മന്ത്രിമാരെ സ്റ്റേജ് കെട്ടല്‍ മൈക്ക് വയ്ക്കല്‍ തുടങ്ങിയ പണികളാണ് മുഖ്യമന്ത്രി ഏല്‍പ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

പ്രിയങ്ക ഗാന്ധി സിഎഎ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നിലപാട് മാധ്യമ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി മുസ്ലിം സമൂഹത്തിന്റെ വോട്ട് പിടിക്കാന്‍ ശ്രമം നടത്തുകയാണ്. കൊടി തങ്ങളുടെ ഹൃദയത്തിലാണെന്നും ഒരു പതാകയയോടും എതിര്‍പ്പില്ലെന്നും ചെന്നിത്തല പറഞ്ഞു. തങ്ങളുടെ ഹൃദയത്തിലാണ് രാഹുല്‍ എന്ന പ്ലക്കാര്‍ഡാണ് പ്രവര്‍ത്തകര്‍ ഉപയോഗിത്. 4000 കിലോമീറ്റര്‍ നീതിക്ക് വേണ്ടി യാത്ര ചെയ്ത നേതാവാണ് രാഹുല്‍ ഗാന്ധി. കേന്ദ്രത്തിനെതിരെ സമരം ചെയ്ത മറ്റുള്ളവര്‍ ജയിലിലാണ്. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണം എന്ന് രാഹുല്‍ പറഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസ് രാജ്യദ്രോഹക്കുറ്റമാണ്. കെ സുരേന്ദ്രനെതിരായ കേസ് ആവിയായി പോയി. ബിജെപിയും സിപിഐഎമ്മും തമ്മില്‍ ധാരണയുണ്ട്. ആരാണ് ഇഡിയെ വിളിച്ച് വരുത്തിയത്? മുഖ്യമന്ത്രി കത്തെഴുതിയിട്ടല്ലേ ഇഡി വന്നത്? മോദിയുമായുള്ള ബന്ധം വച്ച് ഇഡി ഒന്നും ചെയ്യില്ല എന്ന് മുഖ്യമന്ത്രിക്കറിയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഇലക്ട്രറല്‍ ബോണ്ട് നിലവില്‍ ഉണ്ടായിരുന്ന ഒരു സിസ്റ്റമാണ്. അതുകൊണ്ട് കോണ്‍ഗ്രസും ഇലക്ടറല്‍ ബോണ്ട് വാങ്ങി. എന്നാല്‍ ഇലക്ടറല്‍ ബോണ്ട് വാങ്ങിയിട്ട് ഒരു ആനുകൂല്യവും കോണ്‍ഗ്രസ് ആര്‍ക്കും ചെയ്ത് കൊടുത്തിട്ടില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )