
പിതൃമാതാവിനെ കൊലപ്പെടുത്തിയത് ചുമരിൽ തല ഇടിപ്പിച്ച്; ഫർസാനയുടെ നെറ്റിയിൽ വലിയ ചതവ്; കൊല നടത്തിയത് ഇരുമ്പ് ചുറ്റിക ഉപയോഗിച്ച്
തിരുവനന്തപുരം വെഞ്ഞാറമൂടില്‍ അഞ്ച് പേരെയാണ് ഇരുപത്തിമൂന്നുകാരനായ യുവാവ് അതിക്രൂരമായി കൊലപ്പെടുത്തിയത്. അഞ്ച് കൊലപാതകവും ഒരു കൊലപാതക ശ്രമവുമാണ് ഇന്നലെ നാടിനെ നടുക്കി 23കാരന്‍ നടത്തിയത്. തലയ്ക്കടിച്ചാണ് എല്ലാവരെയും അഫാന്‍ കൊലപ്പെടുത്തിയത്. പിതൃമാതാവായ സല്‍മ ബീവിയെ കൊലപ്പെടുത്തിയത് ചുമരില്‍ തലയിടിപ്പിച്ചാണ്. മാതാവ് ഷെമിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതും ചുമരില്‍ തലയിടിപ്പിച്ചാണ്.
മറ്റ് നാല് പേരെ കൊലപ്പെടുത്തിയത് ഇരുമ്പ് ചുറ്റിക പോലത്തെ ആയുധം ഉപയോ?ഗിച്ചാണെന്നാണ് പൊലീസ് നി?ഗമനം. കൊല്ലപ്പെട്ടവരുടെ തലയില്‍ മാരകമായ മുറിവുണ്ട്. അഫാന്‍ കൊലപ്പെടുത്തിയ പെണ്‍ സുഹൃത്തായ ഫര്‍സാനയുടെ നെറ്റിയില്‍ വലിയ ചതവുണ്ടായിരുന്നു. ലത്തീഫിനെയും ഭാര്യ ഷാഹിദയെയും തലയ്ക്കടിച്ചാണ് പ്രതി കൊലപ്പെടുത്തിയത്. ആയുധം കണ്ടെത്താന്‍ പൊലീസ് അന്വേഷണം പുരോ?ഗമിക്കുകയാണ്. പിതൃമാതാവിനെ കൊലപ്പെടുത്തിയ ശേഷം പ്രതി ഇവരുടെ കമ്മല്‍ വെഞ്ഞാറമൂട്ടിലെ ഒരു പണയ സ്ഥാപനത്തിലെത്തി പണയപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ പണം പ്രതി എന്ത് ചെയ്തു എന്ന കാര്യത്തില്‍ വ്യക്തതയില്ല.
പണത്തിന്റെ ആവശ്യത്തിനായാണോ പ്രതി കൊലനടത്തിയതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പിതൃമാതാവിന്റെ കൈയില്‍ ഉണ്ടായിരുന്ന നാല് പവനുള്ള മാല പ്രതി അഫാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് പിതൃമാതാവ് സല്‍മാ ബീവി, പിതൃ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ എന്നിവരെ കൊലപ്പെടുത്തിയത് എന്നാണ് ലഭ്യമാകുന്ന സൂചന. പ്രതിയുടെ സഞ്ചാര പാത കണ്ടെത്താന്‍ വിശദമായി സിസിടിവി പരിശോധന നടത്തും.
പ്രതിയുടെ പെണ്‍സുഹൃത്ത് ഫര്‍സാന, സഹോദരന്‍ അഫ്‌സാന്‍, പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, പിതൃമാതാവ് സല്‍മ ബീവി എന്നിവരാണ് കൊല്ലപ്പെട്ടത്. 3 വീടുകളിലായി 6 പേരെ കൊലപ്പെടുത്തിയതായാണ് യുവാവ് മൊഴി നല്‍കിയത്. മാതാവിനെ ആക്രമിച്ചായിരുന്നു ക്രൂരകൃത്യത്തിന്റെ തുടക്കം. മാതാവിന്റെ കഴുത്തില്‍ ഷാള്‍ കുരുക്കിയ ശേഷം നിലത്തേക്ക് എറിഞ്ഞു. തലയിടിച്ച് ബോധരഹിതയായ മാതാവിനെ മുറിക്കുള്ളിലാക്കിയ ശേഷം പ്രതി പോയത് പാങ്ങോടുള്ള പിതൃമാതാവിന്റെ വീട്ടിലേക്ക്. പിന്നീടാണ് കൊലപാതക പരമ്പര നടന്നത്.