
കളമശ്ശേരിയിൽ വീട്ടമ്മയെ കൊന്നത് മോഷണത്തിനിടെ, പരിചയക്കാരൻ പിടിയിൽ
കൊച്ചി കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. കാക്കനാട് സ്വദേശിയായ ഗിരീഷ് ബാബു പിടിയിലായി. ജെയ്‌സി കൊല്ലപ്പെട്ടത് മോഷണത്തിനിടെയാണെന്നും സ്വര്‍ണ്ണവും പണവും മോഷ്ടിക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്നും പൊലീസ് പറയുന്നു. കളമശ്ശേരി കൂനംതൈയിലെ അപ്പാര്‍ട്‌മെന്റിലാണ് ജെയ്‌സിയെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊല്ലപ്പെട്ട ജെയ്‌സി എബ്രഹാമിന്റെ പരിചയക്കാരന്‍ കൂടിയാണ് പിടിയിലായ ഗിരീഷ്. ഹെല്‍മെറ്റ് ധരിച്ച് അപ്പാര്‍ട്‌മെന്റില്‍ എത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ജെയ്‌സിയുടെ ആഭരണങ്ങളും 2 മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടിരുന്നു. തലയില്‍ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നില്‍ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിനിടെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ കൊലപാതകം നടന്ന ദിവസം പ്രതി ജെയ്‌സിയുടെ അപ്പാര്‍ട്ട്‌മെന്റിലേക്കെത്തുന്നതും രണ്ടു മണിക്കൂറിന് ശേഷം തിരിച്ചു പോകുന്നതും വ്യക്തമാണ്. ഭര്‍ത്താവുമായി അകന്നു കഴിയുന്ന ജെയ്‌സി ഒരു വര്‍ഷമായി കളമശ്ശേരിയിലെ ഈ അപ്പാര്‍ട്ടമെന്റിലാണ് താമസം. കാനഡയിലുള്ള ജെയ്‌സിയുടെ മകള്‍ നാട്ടിലെത്തിയിട്ടുണ്ട്.