‘ജെസ്ന ഗര്‍ഭിണി അല്ലായിരുന്നു, രക്തം പുരണ്ട വസ്ത്രം ലഭിച്ചിട്ടില്ല’; വിശദീകരണവുമായി സിബിഐ

‘ജെസ്ന ഗര്‍ഭിണി അല്ലായിരുന്നു, രക്തം പുരണ്ട വസ്ത്രം ലഭിച്ചിട്ടില്ല’; വിശദീകരണവുമായി സിബിഐ

ജെസ്‌ന തിരോധാനക്കേസില്‍ പിതാവിന്റെ വാദങ്ങള്‍ തള്ളി സിബിഐ. പിതാവ് ആരോപിക്കുന്നത് പോലെ രക്തം പുരണ്ട വസ്ത്രം ജെസ്‌നയുടെ മുറിയില്‍ നിന്ന് കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്ന് സിബിഐ. ജെസ്‌ന ഗര്‍ഭിണി ആയിരുന്നില്ലെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇന്‍സ്‌പെക്ടര്‍ നിപുല്‍ ശങ്കര്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു. നേരത്തെ ജെസ്‌നയുടെ രക്തക്കറ അടങ്ങിയ വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറിയിരുന്നുവെന്ന് പിതാവ് മൊഴി നല്‍കിയിരുന്നു. ഇതില്‍ വ്യക്തതയ്ക്ക് വേണ്ടിയാണ് സിബിഐ ഉദ്യോഗസ്ഥനെ കോടതി വിളിച്ചുവരുത്തിയത്. കേസ് പരിഗണിക്കുന്നത് ഈ മാസം 23 ലേക്ക് മാറ്റി. 

കേസില്‍ എല്ലാവരുടെയും മൊഴിയെടുത്തുവെന്ന് സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. അതേസമയം കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ എടുത്തില്ലെന്നും ജെസ്‌നയുടെ പിതാവ് ആരോപിച്ചു. കേസില്‍ ചില പ്രധാന വിവരങ്ങളില്‍ സിബിഐ അന്വേഷണം നടത്തിയിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ആറുവര്‍ഷം മുമ്പ് 2018 മാര്‍ച്ച് 22 നാണ് പത്തനംതിട്ട മുക്കോട്ടുത്തറ കല്ലുമൂല കുന്നത്ത് ഹൗസില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ ജസ്‌നയെ കാണാതാകുന്നത്.

അടുത്തിടെ ജെസ്‌ന ജീവിച്ചിരിപ്പില്ലെന്ന് അച്ഛന്‍ ജെയിംസ് വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ജെയിംസ് ജോസഫ് ഇക്കാര്യം പറയുന്നത്. ജസ്‌നയുടെ അജ്ഞാത സുഹൃത്തിനെകുറിച്ചുള്ള വിവരങ്ങള്‍ കൈവശമുണ്ടെന്നും താന്‍ ഉന്നയിച്ച സംശയങ്ങള്‍ സിബിഐ അന്വേഷിച്ചില്ലെന്നും അച്ഛന്‍ കോടതിയെ അറിയിച്ചു. സിബിഐ സംഘം ശരിയായ ദിശയില്‍ കാര്യങ്ങള്‍ അന്വേഷിക്കുമെങ്കില്‍ ജസ്നയുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ച അജ്ഞാത സുഹൃത്തിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജസ്‌ന ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ലാത്ത ഘട്ടത്തിലാണ് പിതാവ് തന്നെ മരിച്ചതായി സ്ഥിരീകരിക്കുന്നത്. ഇതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

രഹസ്യ സ്വഭാവത്തോടെയാണ് സിബിഐ അന്വേഷിക്കാന്‍ തയ്യാറാകുന്നതെങ്കില്‍ ആളിന്റെ ഫോട്ടോ അടക്കമുളള ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണ്. അജ്ഞാത സുഹൃത്ത് തെളിവുകള്‍ നശിപ്പിക്കുമെന്നാണ് പേടി. ജസ്ന രഹസ്യമായി വ്യാഴാഴ്ച പ്രാര്‍ത്ഥനയ്ക്ക് പോയിരുന്ന സ്ഥലം താന്‍ കണ്ടെത്തിയെന്നും പിതാവ് വെളിപ്പെടുത്തി.  ജസ്നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്. ജസ്നയെ കാണായതിന്റെ തലേദിവസം ജസ്നക്ക് ഉണ്ടായ അമിത രക്ത സ്രാവത്തിന്റെ കാരണം കണ്ടെത്താന്‍ സിബിഐ സംഘം ശ്രമിച്ചില്ലെന്നും അച്ഛന്‍ കുറ്റപ്പെടുത്തുന്നു.

കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷം വിദ്യാര്‍ത്ഥിയായിരിക്കെയാണ് സംഭവം. മുണ്ടക്കയം പുഞ്ചവയലിലെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോവുന്നു എന്ന് പറഞ്ഞാണ് ജസ്‌ന വീട്ടില്‍ നിന്നിറങ്ങിയത്. ജസ്‌ന ഓട്ടോയില്‍ മുക്കുട്ടുത്തറയിലും ബസില്‍ എരുമേലിയിലും എത്തിയതായി വിവരമുണ്ട്. എന്നാല്‍ പിന്നീട് ജെസ്‌നയ്ക്ക് എന്തുസംഭവിച്ചുവെന്നുള്ള കാര്യമാണ് ചോദ്യചിഹ്നമായി നില്‍ക്കുന്നത്. ആദ്യ ഘട്ടങ്ങളില്‍ വളരെ ഊര്‍ജ്ജിതമായാണ് പൊലീസ് സംഘം കേസ് അന്വേഷിച്ചത്. കോട്ടയം, ഇടുക്കി പത്തനംതിട്ട തിരുവനന്തപുരം വയനാട് എന്നിവിടങ്ങളിലൊക്കെ അന്വേഷണം നടത്തി. ഇതിനിടെ ഗോവയിലും ബെംഗളൂരുവിലും ജസ്‌നയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. വിവരം ലഭിച്ചപ്പോള്‍ത്തന്നെ പൊലീസ് അവിടെയെത്തി അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ജസ്‌ന അപ്പോഴും കാണാമറയത്ത് തുടരുകയായിരുന്നു. 

ഇതിനിടെ ജസ്‌ന ഉപയോഗിച്ച ഫോണ്‍ ജസ്‌നയുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. താന്‍ മരിക്കാന്‍ പോവുന്നു എന്ന അവസാന സന്ദേശമാണ് ഫോണില്‍ നിന്ന് കണ്ടെടുത്തത്. ആ സന്ദേശം ലഭിച്ച ജസ്‌നയുടെ ആണ്‍സുഹൃത്തിനെ കുറിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. കേസില്‍  ഒരു തെളിവും കിട്ടാതെ അന്വേഷിച്ചവരൊക്കെ പരാജയം സമ്മതിച്ചിരിക്കുകയാണ്. ക്രൈംബ്രാഞ്ചും സിബിഐയും ജസ്‌നയ കണ്ടെത്താന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയിരുന്നില്ല. കേസില്‍ ദുരൂഹതയൊന്നുമില്ലെന്ന സിബിഐ റിപ്പോര്‍ട്ട് തള്ളണമെന്നാണ് അച്ഛന്റെ ആവശ്യം.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )