രോഗികൾക്ക് ദയാവധത്തിനായി അനുമതി തേടാം; ദയാവധത്തിൽ നയം നടപ്പാക്കി കർണാടക സർക്കാർ
ദയാവധത്തില്‍ നയം നടപ്പാക്കി കര്‍ണാടക സര്‍ക്കാര്‍. രോഗമുക്തി ഉണ്ടാകില്ലെന്നുറപ്പുള്ള രോഗികള്‍ക്ക് ദയാവധത്തിനായി കോടതിയില്‍ അനുമതി തേടാം. 2023ലെ സുപ്രീംകോടതി വിധി പ്രകാരമാണ് പുതിയ നയം. ഭാവിയില്‍ ഇത്തരത്തില്‍ കിടപ്പിലായാല്‍ എന്ത് ചെയ്യണമെന്നതില്‍ മുന്‍കൂട്ടി മെഡിക്കല്‍ വില്‍പ്പത്രവും വ്യക്തികള്‍ക്ക് തയ്യാറാക്കി വയ്ക്കാം.
രോഗികള്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷയില്ലാത്ത നിരവധി മെഡിക്കല്‍ പ്രൊഫഷണലുകളുടെയും പാലിയേറ്റീവ് കെയറിലെ വിദഗ്ധരുടെയും വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ദയാവധത്തില്‍ നയം നടപ്പാക്കിയത്. പുരോഗമനപരമായ നീക്കമാണിതെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. , ഇത് രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശ്വാസം പകരുമെന്ന് അദ്ദേഹം പറഞ്ഞു.
”രോഗികള്‍ക്ക് ആശയവിനിമയം നടത്താന്‍ കഴിയാത്ത അവസ്ഥയില്‍ കിടക്കുന്നത് എത്ര ഹൃദയഭേദകമാണെന്ന് കെയര്‍ സ്‌പെഷ്യലിസ്റ്റുകളും കോടതികളും ഞങ്ങളോട് പറഞ്ഞിട്ടുണ്ട്, അവരുടെ കുടുംബങ്ങള്‍ തീരുമാനമെടുക്കാന്‍ പാടുപെടുമ്പോള്‍, അവരുടെ പ്രിയപ്പെട്ടയാള്‍ അഗാധമായി കഷ്ടപ്പെടുന്നത് കാണുമ്പോള്‍, വൈദ്യസഹായത്തിന് സഹായിക്കാന്‍ കഴിയാതെ, അത്തരം രോഗികളുടെ കുടുംബങ്ങള്‍ പലപ്പോഴും കുറ്റബോധത്തിലാകും” റാവു വിശദീകരിച്ചു.
ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും ഈ രീതി സ്വീകരിച്ചിട്ടുണ്ടെന്നും സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം അന്തസ്സോടെ മരിക്കാനുള്ള അവകാശത്തിന് കര്‍ണാടക വഴിയൊരുക്കിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 2023 ജനുവരി 24-നാണ് സുപ്രീം കോടതി ദയാവധം സംബന്ധിച്ച് ഒരു ഉത്തരവില്‍ പരാമര്‍ശം നടത്തിയത്.