
വെടിനിർത്തൽ ലംഘനം തുടർന്ന് ഇസ്രയേൽ; മേഖല സംഘർഷഭരിതം
ബൈറൂത്ത്: നീണ്ട ഒന്നര വർഷത്തിന് ശേഷം വന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ വീണ്ടും ലബനനിൽ കനത്ത ആക്രമണം നടത്തിയതായി റിപ്പോർട്ട്. ബെകാ വാലിയിലും ലബനന്റെ സിറിയൻ അതിർത്തിയിലുമാണ് കഴിഞ്ഞ രാത്രി ആക്രമണം നടത്തിയത്. ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ലബനൻ ആരോഗ്യമന്ത്രി അറിയിച്ചു. ഹിസ്ബുള്ളയുടെ ഭൂഗർഭ ആയുധ കേന്ദ്രങ്ങളും ആയുധം കടത്തുന്ന മേഖലയുമാണ് ആക്രമിച്ചതെന്ന് ഇസ്രയേൽ സൈന്യം ന്യായീകരിച്ചു. വെടിനിർത്തൽ കരാർ പ്രകാരം ഇസ്രയേൽ സേനയെ ലബനനിൽനിന്ന് പിൻവലിക്കാനുള്ള സമയപരിധി നീട്ടി നൽകിയതിനെ തുടർന്ന് മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്.
എന്നാൽ വ്യോമാക്രമണത്തെ അപലപിച്ച ഹിസ്ബുള്ള നേതാവ് ഇബ്രാഹിം മുസാവി, ഇസ്രയേലിന്റെത് വെടിനിർത്തൽ കരാറിന്റെ അപകടകരമായ ലംഘനവും വ്യക്തമായ അധിനിവേശവുമാണെന്നും ചൂണ്ടിക്കാണിച്ചു. ഇത്തരത്തിലുള്ള ഇസ്രയേലിന്റെ തുടർച്ചയായ ആക്രമണം ലബനൻ തടയണമെന്നും ആവശ്യപ്പെട്ടു.
കഴിഞ്ഞ നവംബർ 27ന് ഹിസ്ബുള്ളയുമായി വെടിനിർത്തൽ കരാർ നിലവിൽ വന്ന ശേഷം 83 പേരെങ്കിലും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. മാത്രമല്ല, അതിർത്തി ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തിയവർക്കുനേരെ സൈന്യം വെടിവെച്ചതിനെ തുടർന്ന് 228 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.