പീഡന പരാതിയെ ആഞ്ഞടിച്ച് നിവിൻ പോളി , പിന്നിൽ സിനിമാ മേഖലയിൽ നിന്നുള്ളവർ തന്നെയെന്ന് സംശയം

പീഡന പരാതിയെ ആഞ്ഞടിച്ച് നിവിൻ പോളി , പിന്നിൽ സിനിമാ മേഖലയിൽ നിന്നുള്ളവർ തന്നെയെന്ന് സംശയം

തിരുവനന്തപുരം: സിനിമാ മേഖലയെ തന്നെ പിടിച്ചുലച്ച സംഭവ വികാസങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ നിരവധി താരങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതില്‍ ഒരാളാണ് നിവിന്‍ പോളി. തനിക്കെതിരായ ലൈംഗികാരോപണം ഗൂഢാലോചനയുടെ മറവിലാണെന്ന് സംശയമുന്നയിച്ച് വന്നിരിക്കുന്നു നിവിന്‍ പോളി. സിനിമയില്‍നിന്നുള്ളവര്‍ തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നല്‍കിയ പരാതിയിലാണ് നിവിന്‍ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് അദ്ദേഹം പരാതി നല്‍കിയത്.

അവസരം വാഗ്ദാനംചെയ്ത് ദുബായില്‍ ഹോട്ടല്‍മുറിയില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു നിവിന്‍ പോളിക്ക് നേരെ വന്ന ആരോപണം. എന്നാല്‍ ആരോപണം ഉയര്‍ന്ന അന്നുതന്നെ ഇക്കാര്യം നിഷേധിച്ച് കൊണ്ട് നിവിന്‍ രംഗത്തെത്തിയിരുന്നു. പരാതിക്കാരിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നറിയിച്ചിരുന്നു. പിന്നാലെ പരാതിക്കാരിയുടെ വാദങ്ങള്‍ തെറ്റാണെന്ന് പറഞ്ഞ് തെളിവുമായി വിനീത് ശ്രീനിവാസന്‍, നടി പാര്‍വതി കൃഷ്ണ, ഭഗത് മാനുവല്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

ഇതിനുപിന്നാലെയാണിപ്പോള്‍ നിവിന്‍ നേരിട്ട് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പീഡനാരോപണം വന്ന സമയത്ത് തന്നെ നിവിന്‍ ഡിജിപിക്ക് പരാതി ഇ-മെയില്‍ മുഖേന അയച്ചിരുന്നു. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കടേഷാണ് പ്രത്യേക അന്വേഷണ സംഘത്തലവന്‍. അദ്ദേഹത്തിന്റെ ഓഫീസിലെത്തിയാണ് നിവിന്‍ പരാതി കൈമാറിയിട്ടുള്ളത്. തനിക്കെതിരായ പീഡന പരാതി അദ്ദേഹം അടിസ്ഥാന രഹിതമാണെന്നും ചതിയാണെന്നും അദ്ദേഹം ഉന്നയിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് താന്‍ നിരപരാധിയാണെന്നും പരാതിയിലുണ്ട്. ഈ പീഡനപരാതി എങ്ങനെയുണ്ടായി എന്നതിനെ സംബന്ധിച്ചാണ് അന്വേഷണം വേണ്ടത്. അതില്‍ ഗുരുതരമായ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. സിനിമാ മേഖലയിലുള്ളവര്‍തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )