നവീൻ ബാബുവിന്റെ മരണം: കുടുംബത്തിന് നീതി ഉറപ്പാക്കണം, ആശ്വസിപ്പിക്കാൻ വാക്കുകളില്ലെന്ന് പി സതീദേവി

നവീൻ ബാബുവിന്റെ മരണം: കുടുംബത്തിന് നീതി ഉറപ്പാക്കണം, ആശ്വസിപ്പിക്കാൻ വാക്കുകളില്ലെന്ന് പി സതീദേവി

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. നവീന്‍ ബാബുവിന്റെ പത്തനംതിട്ടയിലെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീദേവി. വിഷയത്തില്‍ അന്വേഷണം നടക്കുകയാണ്. കുടുംബത്തിന് നീതി കിട്ടണം എന്നാണ് ആഗ്രഹം. കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലെന്നും സതീദേവി പറഞ്ഞു. നവീന്‍ ബാബുവിനെ നേരിട്ട് പരിചയമില്ലെന്നും സതീദേവി വ്യക്തമാക്കി. വനിത കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. അന്വേഷണം യഥായോഗ്യം നടക്കും എന്ന പ്രതീക്ഷയാണുള്ളത്. നിയമപ്രകാരമുള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തണമെന്നും വിഷയത്തില്‍ വനിതാ കമ്മീഷന് പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും സതീദേവി പറഞ്ഞു.

അതേസമയം യാത്രയയപ്പ് ചടങ്ങില്‍ നവീന്‍ ബാബുവിനെ അവഹേളിക്കുന്ന പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പി പി ദിവ്യ തന്നെയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധങ്ങള്‍ ആളിക്കത്തുമ്പോഴും പി പി ദിവ്യയുടെ മുന്‍കര്‍ ജാമ്യഹര്‍ജിയില്‍ ഇന്ന് തലശ്ശേരി കോടതിയില്‍ വാദം നടക്കുകയാണ്. പൊലീസ് റിപ്പോര്‍ട്ട് ദിവ്യക്കെതിരാണ്. കേസിലെ നിര്‍ണായക വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ ഗീതയുടെ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ഫയല്‍ അനധികൃതമായി താമസിപ്പിച്ചിട്ടില്ലെന്നും റവന്യൂ വകുപ്പ് അന്വേഷണത്തില്‍ പറയുന്നു. റിപ്പോര്‍ട്ട് ഇന്നോ നാളെയോ റവന്യൂ മന്ത്രിക്ക് കൈമാറും. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക ചാനല്‍ പ്രവര്‍ത്തകരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പ്രഥമദൃഷ്ട്യാ ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താന്‍ കഴിയുന്ന തെളിവുകളില്ലെങ്കിലും യാത്രയയപ്പ് യോഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും നവീന്‍ ബാബുവിന്റെ ഫോണ്‍ രേഖകളും നിര്‍ണായകമാണ്.

ഇതിലെ വിവരങ്ങള്‍ കൂടി ഉള്‍ചേര്‍ന്ന റിപ്പോര്‍ട്ടാണ് പൊലീസ് തയ്യാറാക്കിയത്. നവീന്‍ ബാബുവിന്റെ കുടുംബവും ദിവ്യയുടെ ജാമ്യാപേക്ഷയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. ജാമ്യം നല്‍കരുതെന്ന് കുടുംബത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകനും ശക്തമായി വാദിക്കും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )