ഹേമന്ത് സോറന്റെ ജാമ്യം റദ്ധാക്കണം; അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഹേമന്ത് സോറന്റെ ജാമ്യം റദ്ധാക്കണം; അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നല്‍കിയ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഹേമന്ത് സോറന് ജാമ്യം നല്‍കിയ റാഞ്ചി ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപ്പീലാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, കെവി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ജൂണ്‍ 28നായിരുന്നു ഹേമന്ത് സോറന് ജാമ്യം നല്‍കി ഹൈക്കോടതിയുടെ ഉത്തരവിറക്കിയത്. വിധിയില്‍ പിഴവുണ്ടെന്നും കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ പരിശോധിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നുമാണ് ഇഡിയുടെ വാദം. പ്രതിരോധ ഭൂമി കള്ളപ്പണ ഇടപാട് കേസിലാണ് ഹേമന്ത് സോറനെതിരായ ഇഡി അന്വേഷണം പുരോഗമിക്കുന്നത്.

ജൂലൈ എട്ടിനാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാമ്യം ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചത്. സോറന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് ഇഡി പറഞ്ഞത്. ഹേമന്ത് സോറനെതിരെ പ്രഥമദൃഷ്ട്യാ കേസൊന്നുമില്ലെന്ന് ഹൈക്കോടതി പറഞ്ഞതില്‍ തെറ്റ് പറ്റിയെന്നും ഇഡി ഹര്‍ജിയില്‍ പറയുന്നു.

ഭൂമി അഴിമതിക്കേസില്‍ ജനുവരി 31ന് രാത്രിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധമായി 8.36 കോടി രൂപയുടെ ഭൂമി കൈക്കലാക്കിയെന്ന കേസിലായിരുന്നു അറസ്റ്റ്. ഇ ഡി കസ്റ്റഡിയിലായതിനു പിന്നാലെ സോറന്‍ രാജി സമര്‍പ്പിക്കുകയായിരുന്നു. പിന്നാലെ 2024 ഫെബ്രുവരി രണ്ടിന് ചംപായ് സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അഞ്ച് മാസത്തിന് ശേഷം ജൂണ്‍ 28-ന് ഹേമന്ത് സോറന്‍ ഭൂമി കുംഭകോണക്കേസില്‍ ജാമ്യത്തിലിറങ്ങി. കേസില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയായിരുന്നു ഹേമന്ത് സോറന് ജാമ്യം അനുവദിച്ചത്. പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )