പിവി അൻവറിന്റെ പൊലീസ് സുരക്ഷ പിൻവലിച്ച് സർക്കാർ
രാജിവച്ച മുന്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ പൊലീസ് സുരക്ഷ പിന്‍വലിച്ച് സര്‍ക്കാര്‍. പിവി അന്‍വറിനും വീടിനും നല്‍കിയിരുന്ന പൊലീസ് സുരക്ഷയാണ് പിന്‍വലിച്ചത്. സുരക്ഷാ ഡ്യൂട്ടിയിലുള്ള 6 പേരെയാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. അതേസമയം സുരക്ഷക്കായി വീടിന് സമീപമുണ്ടായിരുന്ന പൊലീസ് പിക്കറ്റ് പോസ്റ്റും പിന്‍വലിച്ചു.
പിവി അന്‍വര്‍ ഡിജിപിക്ക് നല്കിയ പരാതി അടിസ്ഥാനത്തിലാണ് വീടിന് സുരക്ഷ ഒരുക്കിയിരുന്നത്. കഴിഞ്ഞ ദിവസമാണ് പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജി വെച്ചത്. സ്പീക്കര്‍ എ എന്‍ ഷംസീറിനെ കണ്ട് അന്‍വര്‍ രാജിക്കത്ത് കൈമാറുകയായിരുന്നു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്. സ്പീക്കറെ കണ്ട ശേഷം പി വി അന്‍വര്‍ രാജി സ്ഥിരീകരിച്ചു
കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വറിന്റെ നിര്‍ണായക നീക്കം.നിയമസഭയില്‍ എത്താന്‍ സഹായിച്ച എല്‍ഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അന്‍വര്‍ നന്ദി പറഞ്ഞു. 11 ന് തന്നെ രാജിവെക്കുന്ന കാര്യം സ്പീക്കറെ ഇ മെയില്‍ മുഖേന അറിയിച്ചിരുന്നു. രാജിവെക്കാന്‍ ഉദ്ദേശിച്ചല്ല കൊല്‍ക്കത്തയില്‍ പോയത്. കേരളം നേരിടുന്ന പ്രധാന പ്രശ്നം വന്യജീവി പ്രശ്നത്തില്‍ ശക്തമായ നിലപാട് പാര്‍ലമെന്റില്‍ സ്വീകരിക്കണമെന്ന് മമത ബാനര്‍ജിയോട് ആവശ്യപ്പെട്ടു.