ബിഹാറിൽ വ്യാജമദ്യദുരന്തം; 25 മരണം

ബിഹാറിൽ വ്യാജമദ്യദുരന്തം; 25 മരണം

ബിഹാറിലെ സിവാൻ, സരൺ ജില്ലകളിലുണ്ടായ വ്യാജമദ്യദുരന്തത്തിൽ 25 പേർ മരിച്ചു. 49 പേർ ചികിത്സയിൽ കഴിയുകയാണ്. മദ്യത്തിൽ മീഥൈയിൽ ആൽക്കഹോൾ കലർത്തിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ, ബിഹാർ‌ മുഖ്യമന്ത്രി നിതീഷ് കുമാർ ഉന്നതതല അവലോകന യോ​ഗം നടത്തി. ഉന്നത ഉദ്യോ​ഗസ്ഥരോട് സ്ഥലം സന്ദർശിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ദുരന്തത്തിൽ 25 പേർ മരിച്ചതായി ബിഹാർ ഡി.ജി.പി. അറിയിച്ചു. സംഭവത്തിൽ 25 പേരെ അറസ്റ്റ് ചെയ്തു. രണ്ട് അന്വേഷണ സംഘങ്ങളായാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. അടുത്ത കാലത്തുണ്ടായ ഇത്തരം ദുരന്തങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തത്തിന് പിന്നാലെ സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രം​ഗത്തെത്തി.

മദ്യപാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മരണങ്ങൾ വർധിക്കുന്നതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് മദ്യനിരോധനം നിലവിലുണ്ടെങ്കിലും വ്യാജമദ്യത്തിന്റെ അനധികൃത വിൽപ്പന വ്യാപകമാണെന്ന് കോൺ​ഗ്രസ് നേതാവ് പ്രിയങ്കാ ​ഗാന്ധി ആരോപിച്ചു.

30-ലധികം ആളുകൾ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്താൻ പോലും നിതീഷ് കുമാർ തയ്യാറായില്ലെന്ന് പ്രതിപക്ഷനേതാവ് തേജസ്വി യാദവ് പറഞ്ഞു. നിരവധി പേർക്ക് കാഴ്ച നഷ്ടമായി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. സമൂഹത്തിൽ ഇത്തരം ദുരന്തങ്ങൾ അഴിച്ചുവിടുന്നതിന് മാഫിയകൾക്ക് സംരക്ഷണമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )