ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സഹായം; രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു

ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സഹായം; രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു

വിവാദ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട് സഹായം ലഭിച്ച സംഭവത്തില്‍ രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. മധ്യമേഖല ജയില്‍ ഡിഐജി പി അജയകുമാര്‍, കാക്കനാട് ജയില്‍ സുപ്രണ്ട് രാജു എബ്രഹാം എന്നിവര്‍ക്കെതിരെയാണ് ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇരുവര്‍ക്കും പുറമേ കേസില്‍ കണ്ടാലറിയാവുന്ന ആറ് പേരെ കൂടി പ്രതി ചേര്‍ത്തിട്ടുണ്ട്. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ബോബി ചെമ്മണ്ണൂരിന് പ്രതികള്‍ 200 രൂപയുടെ നോട്ട് കൈമാറിയെന്നാണ് കേസ്. റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്ക് പണം കൈമാറുന്നത് ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.

ആഭ്യന്തര വകുപ്പിന്റെ ഉത്തരവിന് പിന്നാലെ ജയില്‍ വകുപ്പ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പി അജയകുമാറിനെയും രാജു എബ്രഹാമിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കാക്കനാട് ജില്ലാ ജയിലില്‍ ബോബി ചെമ്മണ്ണൂര്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ മധ്യമേഖല ജയില്‍ ഡിഐജി പി അജയകുമാര്‍ ഇടപെട്ട് ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായങ്ങള്‍ ചെയ്തു എന്നാണ് ആരോപണം. പി അജയകുമാര്‍ ബോബി ചെമ്മണ്ണൂരിന്റെ സുഹൃത്തുക്കളുമായി ജയിലില്‍ എത്തിയിരുന്നതായും ചട്ടങ്ങള്‍ ലംഘിച്ച് സുഹൃത്തുക്കളുമായി രണ്ട് മണിക്കൂറിലധികം സമയം ചെലവഴിക്കാന്‍ ഡിജിപി ഒത്താശ ചെയ്‌തെന്നാണ് ആരോപണം.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )