ഗാന്ധിവധത്തെ ചൊല്ലി കെ.ആർ മീരയും ബെന്യാമിനും തമ്മിൽ വാക്ക്പോര്

 ഗാന്ധിവധത്തെ ചൊല്ലി കെ.ആർ മീരയും ബെന്യാമിനും തമ്മിൽ വാക്ക്പോര്

ഗാന്ധിവധത്തെ ചൊല്ലി പ്രശസ്ത എഴുത്തുകാരായ കെ.ആര്‍ മീരയും ബെന്യാമിനും തമ്മില്‍ വാക്ക്‌പോര്. ഗാന്ധിവധത്തില്‍ ഹിന്ദുമഹാസഭയ്‌ക്കൊപ്പം കോണ്‍ഗ്രസിനെയും കെ ആര്‍ മീര വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. നാഥുറാം ഗോഡ്‌സെയെ മീററ്റില്‍ ഹിന്ദുമഹാസഭയുടെ നേതൃത്വത്തില്‍ ആദരിച്ചു വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്ന വിമര്‍ശനം. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ചില എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും കെ ആര്‍ മീരയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.

‘ഏത് ഏതിനോട് താരതമ്യം ചെയ്യണമെന്നും ആരെ ഏത് രീതിയില്‍ വിമര്‍ശിക്കണം എന്നുമുള്ള വിവരമില്ലായ്മ ആണ് പോസ്റ്റ്. അത് ഗുണം ചെയ്യുന്നത് സംഘപരിവാറിന് ആണെന്ന് അറിയാതെ അല്ല. അറിഞ്ഞു കൊണ്ട് എഴുതുന്നതാണ് അപകടം’- ബെന്യാമിന്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. ഇതോടെയാണ് വാക്ക്‌പോര് മുറുകിയത്.

‘ഗാന്ധിനിന്ദയ്ക്ക് എതിരേ ശക്തമായി പ്രതിഷേധിക്കാന്‍ പോലും ചങ്കുറപ്പില്ലാതെ എന്റെ പോസ്റ്റിനെ ശുദ്ധ അസംബന്ധം എന്നു പറയുന്ന ബെന്യാമിന്റെ വിവരമില്ലായ്മയെക്കുറിച്ച് എനിക്കും ധാരാളം പറയാനുണ്ട്. എന്നെ സംഘപരിവാറായി അവതരിപ്പിക്കാനുള്ള ബെന്യാമിന്റെ ശ്രമം സംഘപരിവാറിനെ സഹായിക്കാനുള്ള പദ്ധതി മാത്രമാണ്. അന്നും ഇന്നും എന്റെ നിലപാടുകളില്‍നിന്നു ഞാന്‍ അണുവിട മാറിയിട്ടില്ല. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അപ്പക്കഷ്ണങ്ങള്‍ മോഹിച്ചു പ്രസ്താവന നടത്തിയിട്ടുമില്ല. എന്നെ വിമര്‍ശിക്കുന്നതുവഴി കോണ്‍ഗ്രസുകാരെയും സംഘപരിവാറുകാരെയും സുഖിപ്പിച്ച് അവരില്‍നിന്നു കിട്ടാനുള്ള അപ്പക്കഷ്ണങ്ങള്‍കൂടി പോരട്ടെ എന്നാണു ബെന്യാമിന്റെ നിലപാട് എന്നു തോന്നുന്നു. ഞാനാണു മഹാ പണ്ഡിതന്‍, ഞാനാണു മഹാമാന്യന്‍, ഞാനാണു സദാചാരത്തിന്റെ കാവലാള്‍ എന്നൊക്കെ മേനി നടിക്കുന്നതുകൊള്ളാം. കൂടുതല്‍ എഴുതുന്നില്ല’- കെ.ആര്‍ മീര മറുപടിയായി ഫേസ്ബുക്കില്‍ എഴുതി. കെ.ആര്‍ മീരയുടെ പോസ്റ്റിനെ കോണ്‍ഗ്രസ് നേതാക്കളായ വിടി ബല്‍റാം, ടി.സിദ്ദിഖ് എന്നിവര്‍ രൂക്ഷമായി വിമര്‍ശിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )