അൻവറിനെ നേരത്തെ സംശയമുണ്ടായിരുന്നു, പാർട്ടി ശത്രുക്കളുടെ വാദം അദ്ദേഹം ഏറ്റുപറയുന്നു: മുഖ്യമന്ത്രി

അൻവറിനെ നേരത്തെ സംശയമുണ്ടായിരുന്നു, പാർട്ടി ശത്രുക്കളുടെ വാദം അദ്ദേഹം ഏറ്റുപറയുന്നു: മുഖ്യമന്ത്രി

കൊച്ചി: പി വി അൻവറിന്റെ ആരോപണങ്ങളെ തള്ളുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി വി അൻവറിനെ നേരത്തെ സംശയമുണ്ടായിരുന്നു. എൽ‌ഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ അദ്ദേഹം ഇന്നലെ പറയുന്നത് കേട്ടു. ഉദ്ദേശ്യം വ്യക്തമാണെന്നും ആരോപണങ്ങളിൽ പിന്നീട് പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പി വി അൻവർ നേരത്തെ ചില ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ എന്താണ് അതിന്റെ പിന്നിലെന്ന സംശയം ഉണ്ടായിരുന്നു. ആ ഘട്ടത്തിൽ സംശയങ്ങളിലേക്കല്ല പോയത്.

ഒരു എംഎൽഎ എന്ന നിലയിൽ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾ കേരളത്തിൽ അന്വേഷിക്കാവുന്നതിൽ ഏറ്റവും മികച്ച സംവിധാനം ഏർപ്പെടുത്തി അന്വേഷിക്കുന്നതിനാണ് നടപടി സ്വീകരിച്ചത്. അതിൽ തൃപ്തനല്ലെന്ന് ഇന്നലെ അദ്ദേഹം പറഞ്ഞിരുന്നു. നേരത്തെ സംശയിച്ചതുപോലെ തന്നെയാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. അദ്ദേഹം പാർട്ടിക്കും എൽഡിഎഫിനും സർക്കാരിനുമെതിരായ കാര്യങ്ങളാണ് ഇന്നലെ പറഞ്ഞത്. മാത്രമല്ല എൽ‌ഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ അദ്ദേഹം ഇന്നലെ പറയുന്നത് നാം കേട്ടു. ഉദ്ദേശം വ്യക്തമാണ്. അദ്ദേഹം തന്നെ അത് തുറന്നുപറഞ്ഞു, എൽഡിഎഫിൽ നിന്നും വിട്ടുനിൽക്കുന്നു, നിയമസഭാ പാർട്ടിയിൽ പങ്കെടുക്കില്ല.. എല്ലാ കാര്യങ്ങളും അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു.

പറഞ്ഞ കാര്യങ്ങളെ കുറിച്ച് വിശദമായി പറയേണ്ടതുണ്ട്. ആ കാര്യങ്ങളിലേക്ക് ഇപ്പോൾ പ്രതികരിക്കുന്നില്ല. വിശദമായി പിന്നീട് പ്രതികരിക്കും. സർക്കാരിനും പാർട്ടിക്കുമെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളുകയാണ്. ഇത് പൂർണമായും സർക്കാരിനെയും പാർട്ടിയേയും അപകീർത്തിപ്പെടുത്താനുള്ള ശ്രമം മാത്രമാണ് നടക്കുന്നത്. ഇത് നേരത്തെ അന്വേഷിക്കാൻ എൽപിച്ച സംവിധാനത്തിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. നിഷ്പക്ഷ അന്വേഷണം തുടരും’, മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമെതിരെ കടന്നാക്രമണം നടത്തിയ അൻവറിനെതിരെ പാർട്ടി എന്ത് നിലപാട് സ്വീകരിക്കും എന്നതിലും ഇന്ന് തീരുമാനമുണ്ടായേക്കും. ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിന് പിന്നാലെ പി വി അൻവറിനെ പൂർണമായി തള്ളിയാണ് പാർട്ടി രം​ഗത്തെത്തിയത്. എഡിജിപി, പൊളിറ്റിക്കൽ സെക്രട്ടറി തുടങ്ങി പലർക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച് അൻവർ എത്താൻ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടെങ്കിലും യഥാർത്ഥ ലക്ഷ്യം ആരെന്നത് സംബന്ധിച്ച് വ്യക്തതയുണ്ടായിരുന്നില്ല. ഈ അവ്യക്തതയ്ക്ക് വിരാമമിട്ടാണ് കഴി‍ഞ്ഞ ദിവസം നടത്തിയ വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി വി അൻവർ തിരിഞ്ഞത്.

എട്ട് വർഷത്തെ എൽഡിഎഫ് ഭരണത്തിന്റെ സംഭാവന പൊതുപ്രവർത്തകരുടെ മിണ്ടാനുള്ള സ്വാതന്ത്ര്യത്തിന് മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടതാണ്. സഖാക്കൾ എല്ലാം സഹിക്കണം എന്നതാണ് അവസ്ഥയെന്നും കേരളത്തെ എങ്ങോട്ടാണ് മുഖ്യമന്ത്രി കൊണ്ടുപോകുന്നതെന്നുമടക്കം ​ഗുരുതര ആരോപണങ്ങളാണ് മുഖ്യമന്ത്രിക്ക് നേരെ അൻവർ ഉന്നയിച്ചത്.

അൻവറിനെ ശത്രുക്കളുടെ കയ്യിലെ പാവയെന്നും, കോടാലിക്കയ്യെന്നുമാണ് പി ജയരാജൻ, എം വി ജയരാജൻ എന്നിവർ വിശേഷിപ്പിച്ചത്. ഉത്തരം താങ്ങുന്ന പല്ലിയോടായിരുന്നു മന്ത്രി വി ശിവൻകുട്ടി പി വി അൻവറിനെ താരതമ്യം ചെയ്തത്

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )