കോടതികള്‍ ആരെയെങ്കിലും ഭയന്നോ അനുകൂലിച്ചോ വിധി പ്രഖ്യാപിക്കരുത്: കപില്‍ സിബല്‍

കോടതികള്‍ ആരെയെങ്കിലും ഭയന്നോ അനുകൂലിച്ചോ വിധി പ്രഖ്യാപിക്കരുത്: കപില്‍ സിബല്‍

ന്യൂഡല്‍ഹി: കോടതികള്‍ ആരെയെങ്കിലും ഭയന്നോ അനുകൂലിച്ചോ വിധി പ്രഖ്യാപിക്കരുതെന്ന് മുതിര്‍ന്ന അഭിഭാഷകനും സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമായ കപില്‍ സിബല്‍. വിചാരണക്കോടതികളും ജില്ലാ സെഷന്‍സ് കോടതികളും ജാമ്യം അനുവദിക്കുന്നതില്‍ വിമുഖത കാണിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം സമീപകാല പല സുപ്രീംകോടതി വിധികളും പങ്കുവെച്ചുകൊണ്ട് സമ്മര്‍ദ്ദം നേരിടാന്‍ അവര്‍ പഠിക്കണമെന്നും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ജില്ലാ ജുഡീഷ്യറിയുടെ ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുര്‍ബലമായ അടിത്തറയുള്ള ഏത് ഘടനയും കെട്ടിടത്തെ ബാധിക്കുകയും ഒടുവില്‍ തകരുകയും ചെയ്യും. ജുഡീഷ്യല്‍ ഘടനയുടെ അടിത്തറയിലുള്ള നീതിന്യായ വിതരണ സംവിധാനം മനുഷ്യശക്തിയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അളവിലും ഗുണനിലവാരത്തിലും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് സിബല്‍ പറഞ്ഞു. ജില്ലാ കോടതികളെ നിയമവ്യവസ്ഥയായി കാണണമെന്നും പകരം കീഴ്ക്കോടതികളായി കാണാന്‍ പാടില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.

ജില്ലാ സെഷന്‍സ് കോടതികള്‍ നീതിന്യായ വ്യവസ്ഥയുടെ സുഷുമ്നാ നാഡിയെ പ്രതിനിധീകരിക്കുന്നുവെന്നും ജില്ലാ തലത്തിലുള്ള ജഡ്ജിമാര്‍ ആത്മവിശ്വാസം നല്‍കുന്നവരാവണമെന്നും സിബല്‍ പറഞ്ഞു. ജില്ലാ കോടതികളുടെ ഫലപ്രാപ്തിയും സമഗ്രതയും മുഴുവന്‍ നീതിന്യായ വ്യവസ്ഥയുടെയും വിശ്വാസ്യതയെക്കുറിച്ചുള്ള പൊതുധാരണയെ സ്വാധീനിക്കുന്നു. ജില്ലാ കോടതികള്‍ ജാമ്യം നല്‍കുന്നത് തന്റെ നിയമ ജീവിതത്തില്‍ കുറച്ച് പ്രാവശ്യം മാത്രമേ കണ്ടിട്ടുള്ളൂവെന്നും അതില്‍ തനിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

സ്വാതന്ത്ര്യമാണ് അഭിവൃദ്ധി പ്രാപിക്കുന്ന ജനാധിപത്യത്തി?ന്റെ അടിസ്ഥാന ഘടകം. അതിനെ തകര്‍ക്കാനുള്ള ഏതൊരു ശ്രമവും നമ്മുടെ ജനാധിപത്യത്തി?ന്റെ ഗുണനിലവാരത്തെ ബാധിക്കു?മെന്നും സിബല്‍ മുന്നറിയിപ്പ് നല്‍കി. വികസിത രാജ്യങ്ങളില്‍ ഒരു ദശലക്ഷം ജനങ്ങള്‍ക്ക് 100 അല്ലെങ്കില്‍ 200 ജഡ്ജിമാര്‍ എന്ന നിലയിലാണെങ്കില്‍ ഇന്ത്യയിലെ ജഡ്ജി-ജനസംഖ്യ അനുപാതം ഒരു ദശലക്ഷം ജനസംഖ്യക്കു വരെ 21 ജഡ്ജിമാര്‍ എന്ന നിലയിലാണ്. അതിനാല്‍, വിചാരണ- ജില്ലാ കോടതി തലത്തിലുള്ള കേസുകള്‍ ദിനംപ്രതി അമിതഭാരമേല്‍പിക്കുന്നു. ഇത് നീതിക്കായി കാത്തിരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )