മുഖ്യമന്ത്രി അറിയാതെ പ്രകാശ് ജാവ്ദേക്കറുമായി ഇപി കൂടിക്കാഴ്ച നടത്തില്ല. ഇപി ജയരാജനെ ബലിയാടാക്കി: കെസി വേണുഗോപാൽ

മുഖ്യമന്ത്രി അറിയാതെ പ്രകാശ് ജാവ്ദേക്കറുമായി ഇപി കൂടിക്കാഴ്ച നടത്തില്ല. ഇപി ജയരാജനെ ബലിയാടാക്കി: കെസി വേണുഗോപാൽ

ആലപ്പുഴ: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കിയ സിപിഎം നടപടി കൈ കഴുകലെന്ന് വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഇപി ജയരാജനെ സിപിഎം ബലിയാടാക്കി. മുഖ്യമന്ത്രി അറിയാതെ പ്രകാശ് ജാവ്ദേക്കറുമായി ഇപി കൂടിക്കാഴ്ച നടത്തില്ല. എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇപി പ്രകാശ് ജാവദേക്കറെ കണ്ടത്. അതിന് ഇപ്പോഴാണോ നടപടി എടുക്കുന്നതെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.

സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം ഇലക്ഷന്‍ കാലത്ത് ഉണ്ടായതാണെന്ന് വ്യക്തമാണ്. തലസ്ഥാന നഗരിയില്‍ മുഖ്യമന്ത്രി അറിയാതെ കൂടിക്കാഴ്ച നടക്കില്ല. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടന്ന കാര്യങ്ങള്‍ക്ക് അന്നൊന്നും നടപടി എടുക്കാതെ ഇപ്പോള്‍ നടപടി എടുക്കുന്നത് കണ്ണില്‍ പൊടിയിടാനാണ്. യഥാര്‍ത്ഥ കുറ്റം ചെയ്തവരെ മറച്ചു നിര്‍ത്തി വേറൊരാളെ ബലിയാടാക്കുകയാണ് സിപിഎം നേതൃത്വം. അന്ന് നടന്നത് പാര്‍ട്ടിയുമായിട്ടുള്ള ഡീലിങാണ്. എഡിജിപിക്കെതിരായ ആരോപണം ഗുരുതരമാണ്. എംഎല്‍എ പറഞ്ഞത് തെറ്റാണെങ്കില്‍ തെറ്റാണെന്ന് പറയാനുള്ള ആര്‍ജ്ജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നെഹ്റു ട്രോഫി വള്ളംകളി ആലപ്പുഴയുടെ വൈകാരികമായ ഒന്നാണ്. സര്‍ക്കാര്‍ ആദ്യത്തെ പരിഗണന നല്‍കേണ്ടത് ആലപ്പുഴയിലെ വള്ളംകളിക്കാണ്. അല്ലാതെ ബേപ്പൂരിലെ വള്ളംകളിക്കല്ല. എത്രയും പെട്ടന്ന് നെഹ്‌റു ട്രോഫി വള്ളംകളി നടത്താനുള്ള നടപടി സ്വീകരിക്കണം. അവിടെ വേണം ഇവിടെ വേണ്ട എന്നത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുകേഷിന്റെ രാജി ആവശ്യപ്പെടുമ്പോള്‍ എല്‍ദോസ് കുന്നപ്പിള്ളി രാജി വെച്ചില്ലല്ലോ എന്ന് സിപിഎം ചോദിക്കുന്നു. എന്നാല്‍ രണ്ടും രണ്ട് സാഹചര്യങ്ങളാണ്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പറഞ്ഞതിനോടാണ് തനിക്ക് അനുഭാവം. അവര്‍ അത് പറഞ്ഞത് പാര്‍ട്ടി തലത്തില്‍ ആലോചിച്ചിട്ടാണ് എന്നാണ് എന്റെ വിശ്വാസമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )