ദുരന്തസാധ്യത വർദ്ധിക്കുന്നത് മനുഷ്യന്‍റെ പ്രവര്‍ത്തികള്‍ കാരണം;വീണ്ടും തുറന്നു പറഞ്ഞ് മാധവ് ഗാഡ്ഗില്‍

ദുരന്തസാധ്യത വർദ്ധിക്കുന്നത് മനുഷ്യന്‍റെ പ്രവര്‍ത്തികള്‍ കാരണം;വീണ്ടും തുറന്നു പറഞ്ഞ് മാധവ് ഗാഡ്ഗില്‍

തിരുവനന്തപുരം; അതിശക്തമായ മഴ അടക്കം ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് സ്വഭാവിക കാരണങ്ങള്‍ ഉണ്ടാകാം, എങ്കിലും മനുഷ്യന്‍റെ പ്രവര്‍ത്തികള്‍ കാരണം ദുരന്തസാധ്യത വര്‍ധിക്കുകയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകൻ മാധവ് ഗാഡ്ഗില്‍.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഉടൻ നടപ്പാക്കേണ്ടതാണെന്നും തന്‍റെ കണ്ടെത്തലുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണവും ഉരുള്‍പൊട്ടല്‍ പോലെയുള്ള സമാന പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും മാധവ് ഗാഡ്ഗില്‍ പറ‍യുന്നു.

അതിശക്തമായ മഴ അടക്കം ഉരുള്‍പൊട്ടൽ ദുരന്തത്തിന് സ്വഭാവിക കാരണങ്ങള്‍ ഉണ്ടാകാം. എന്നാല്‍, മനുഷ്യന്‍റെ പ്രവര്‍ത്തികള്‍ കാരണം ദുരന്തസാധ്യത വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. പലതിനും പിന്നില്‍ രാഷ്ട്രീയ ബന്ധങ്ങളുണ്ട്. സംസ്ഥാനത്തെ 85ശതമാനം ക്വാറികളും അനധികൃതമെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനുപിന്നിലെ അഴിമതി അവസാനിപ്പിച്ച് കൃത്യമായ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണം. ദുരിതം അനുഭവിക്കുന്നവര്‍ മാത്രമാണ് ഇപ്പോള്‍ സംഘടിക്കുന്നത്. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ നിയന്ത്രണം അനിവാര്യമാണ്. റിസോര്‍ട്ട് ടൂറിസവും വികസനവുമൊക്കെ നിയന്ത്രണത്തിന് തടസമില്ലാതെ നടപ്പാക്കാവുന്നതാണ്.

പ്രാദേശിക തൊഴില്‍ സാധ്യത വര്‍ധിപ്പിച്ചുള്ള ഇത്തരം ഉദാഹരണങ്ങള്‍ സിക്കിമ്മില്‍ അടക്കമുണ്ട്. പക്ഷേ ഇവിടെ ടൂറിസം മേഖല സമ്പന്നര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്.ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത വരുന്നതും ഇപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായ മലയ്ക്കിടയിലൂടെയാണ്.

തുരങ്ക നിര്‍മ്മാണവും സമാന പ്രത്യാഘാതം ഉണ്ടാക്കുമെന്നതില്‍ സംശയമില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാറകളെ ദുര്‍ബലമാക്കും. തുരങ്ക നിര്‍മാണത്തിനായി പാറപൊട്ടിക്കല്‍ ഉള്‍പ്പെടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )