പ്രസവ വിവരം മറച്ചുവെച്ചത് അവിവാഹിതയായതിനാല്‍ നാണക്കേട് ഭയന്ന്: കുഞ്ഞ് ജനിച്ച ഉടന്‍ കരഞ്ഞിരുന്നില്ലെന്ന് യുവതി

പ്രസവ വിവരം മറച്ചുവെച്ചത് അവിവാഹിതയായതിനാല്‍ നാണക്കേട് ഭയന്ന്: കുഞ്ഞ് ജനിച്ച ഉടന്‍ കരഞ്ഞിരുന്നില്ലെന്ന് യുവതി

ആലപ്പുഴ: തകഴി കുന്നുമ്മയില്‍ മുട്ടിച്ചിറ കോളനിയിലെ പാടശേഖരത്തോട് ചേര്‍ന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ അമ്മയുടെ മൊഴി പുറത്ത്. അവിവാഹിതയായതിനാല്‍ നാണക്കേട് ഭയന്നാണ് പ്രസവ വിവരം മറച്ചുവെച്ചതെന്നും കുഞ്ഞ് ജനിച്ച ഉടന്‍ കരഞ്ഞിരുന്നില്ലെന്നും യുവതി പറഞ്ഞു.  യുവതി പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. 

പെണ്‍കുഞ്ഞിനെയാണ് കുഴിച്ചിട്ടത്. ഫൊറന്‍സിക് സയന്‍സ് കോഴ്‌സ് കഴിഞ്ഞയാളാണ് യുവതി. രാജസ്ഥാനില്‍ പഠിക്കുമ്പോള്‍ ആണ് യുവാവുമായി യുവതി അടുക്കുന്നത്. തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോഴും ബന്ധം തുടര്‍ന്നു. ആശുപത്രി അധികൃതരുടെ പരാതിയിലാണ് യുവതിക്കെതിരായ കേസ് എടുത്തിരിക്കുന്നത്.

പ്രസവം നടന്നത് പുലര്‍ച്ചെ 1.30 ന് എന്ന് യുവതിയുടെ മൊഴി. പ്രസവ ശേഷം കാമുകനെ പൂച്ചാക്കലിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി എന്ന് യുവതി പറഞ്ഞു. കുട്ടിയെ ആലപ്പുഴയിലെ അമ്മത്തൊട്ടില്‍ ഉപേക്ഷിച്ചിരുന്നതായി യുവതി മൊഴി നല്‍കിയിരുന്നു. പോലീസ് അന്വേഷണത്തിലാണ് യുവതിയുടെ മൊഴി കളവാണെന്ന് കണ്ടെത്തിയത്. ഇതോടെയാണ് കാമുകന് കുട്ടിയെ കൈമാറിയതായി യുവതി മൊഴി നല്‍കിയത്. കേസില്‍ നിലവില്‍ രണ്ട് പേര്‍ കസ്റ്റഡിയിലാണെന്നും പെണ്‍കുട്ടി നിരീക്ഷണത്തിലാണെന്നും എസ്പി ഛൈത്ര തെരേസ ജോണ്‍ വ്യക്തമാക്കിയിരുന്നു. തോമസ് ജോസഫ് (24) അശോക് ജോസഫ് (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഒന്നാം പ്രതി തോമസ് ജോസഫുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. കൊല്ലനാടി പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

ഈ മാസം എട്ടാം തീയതിയാണ് യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഏഴാം തീയതിയാണ് ഇവര്‍ കുഞ്ഞിന് ജന്മം നല്‍കുന്നത്. പിന്നാലെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയിരുന്നു. ആശുപത്രി അധികൃതര്‍ കുഞ്ഞിനെ തിരക്കിയപ്പോള്‍ അമ്മത്തൊട്ടിലില്‍ ഏല്‍പിച്ചു എന്നാണ് ഇവര്‍ പറഞ്ഞത്. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുഞ്ഞിനെ കുഴിച്ചിട്ടതായി വിവരം പുറത്ത് വന്നത്.

 

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )