പാനൂര്‍ സ്‌ഫോടനം; ‘ചോരക്കൊതിയില്‍ നിന്ന് സിപിഎം എന്ന് മുക്തമാകും; കെ.കെ രമ

പാനൂര്‍ സ്‌ഫോടനം; ‘ചോരക്കൊതിയില്‍ നിന്ന് സിപിഎം എന്ന് മുക്തമാകും; കെ.കെ രമ

വടകര: കണ്ണൂര്‍ പാനൂരിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ആര്‍എംപി നേതാവും വടകര എംഎല്‍എയുമായ കെ.കെ രമ. കൊലപാതക ഫാക്ടറികളാവുന്ന പാര്‍ട്ടി ഗ്രാമത്തില്‍ ഒരു ജീവന്‍ കൂടെ പൊലിഞ്ഞിരിക്കുകയാണ്. ഈ ചോരക്കൊതിയില്‍ നിന്ന് എന്നാണ് സിപിഎം മുക്തമാവുകയെന്ന് രമ ചോദിച്ചു. പാനൂര്‍ മുളിയതോടില്‍ ബോംബ് നിര്‍മാണത്തിനിടെയുള്ള സ്‌ഫോടനത്തില്‍ പരിക്കേറ്റ രണ്ട് സിപിഎം ക്രിമിനലുകളില്‍ ഒരാള്‍ മരണപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത ഏറെ ഞെട്ടിക്കുന്നതാണ്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് പോലീസ് തന്നെ പറയുമ്പോള്‍ വടകര മണ്ഡലത്തില്‍ ഉടനീളം കലാപം നടത്താനുള്ള ആസൂത്രണമാണ് അണിയറയില്‍ നടക്കുന്നതെന്ന് ഉറപ്പിക്കാമെന്ന് രമ ആരോപിച്ചു.

വടകര മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയായ കെ.കെ ശൈലജ തന്നെ മഹാന്‍ എന്ന് വിശേഷിപ്പിച്ച ടി.പി വധക്കേസ് പ്രതി കൊലയാളി പി.കെ കുഞ്ഞനന്തന്റെ നാട്ടിലാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. കുഞ്ഞനന്തനും കെ.കെ ശൈലജയും പി. ജയരാജയനുമായൊക്കെ വലിയ അടുപ്പമുള്ള പ്രവര്‍ത്തകര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത് എന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ടി.പി കേസിലെ മറ്റു പ്രതികളായ കൊടി സുനി, ജ്യോതി ബാബു, ട്രൗസര്‍ മനോജ് എന്നിവരുമായി ഏറെ അടുത്ത ബന്ധം സൂക്ഷിച്ചവരാണ് ഇപ്പോള്‍ അപകടത്തില്‍പ്പെട്ടതെന്ന വിവരങ്ങളും പുറത്തുവരികയാണ്. സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ട് തന്നെയാണ് വടകര മണ്ഡലത്തില്‍ കലാപം ആസൂത്രണം ചെയ്യുന്നത് എന്ന കാര്യം ഇതില്‍ നിന്നെല്ലാം വ്യക്തമാവുകയാണ്- രമ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വടകരയിലെ ആര്‍എംപിഐ പിന്‍തുണയ്ക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ സ്ഥാനാര്‍ത്ഥി പര്യടനം കണ്ണൂര്‍ ജില്ലയില്‍ കടക്കാനിരിക്കെയാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത് എന്നത് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പോലും ജനങ്ങളെയും എതിര്‍ പാര്‍ട്ടിക്കാരെയും അക്രമവും ഭീഷണിയും കൊണ്ട് അടക്കിനിര്‍ത്തി വിജയിച്ചു കയറാം എന്ന മൂഢവിശ്വാസത്തിലാണ് ഇന്നും സിപിഎം നിലനില്‍ക്കുന്നത്. ഇത്തരം അക്രമകാരികള്‍ക്കെതിരെയുള്ള ശക്തമായ താക്കീതായി ഈ തെരഞ്ഞെടുപ്പ് മാറണം. ഇപ്പോള്‍ സ്‌ഫോടനമുണ്ടായ ഒരു കേന്ദ്രത്തില്‍ മാത്രമല്ല കണ്ണൂരിലെ പല സിപിഎം ഗ്രാമങ്ങളിലും ഇത്തരം അക്രമ ഫാക്ടറികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു എന്ന് വേണം കരുതാന്‍.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെട്ട് സിപിഎം ശക്തി കേന്ദ്രങ്ങളില്‍ ശക്തമായ റെയ്ഡ് നടത്തി ആയുധങ്ങളും മറ്റും പിടിച്ചെടുക്കണം. സമാധാനപരവും നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ ഇത് ചെയ്‌തേ മതിയാകൂ. പാര്‍ട്ടി നടത്തിയ നിഷ്ഠൂരമായ കൊലപാതകങ്ങളെയോ അക്രമ പ്രവര്‍ത്തനങ്ങളെയോ ഇതുവരെ തള്ളി പറയാത്ത ശൈലജ ടീച്ചര്‍ ഈ ഉണ്ടായ സംഭവത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കണം- കെകെ രമ ആവശ്യപ്പെട്ടു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )