ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റല്ലയുടെ സംസ്‌കാരം വെള്ളിയാഴ്ച നടക്കുമെന്ന് റിപ്പോർട്ട്

ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റല്ലയുടെ സംസ്‌കാരം വെള്ളിയാഴ്ച നടക്കുമെന്ന് റിപ്പോർട്ട്

ബെയ്റൂട്ടിലെ തീവ്രവാദ ഗ്രൂപ്പിന്റെ ആസ്ഥാനത്ത് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഹസന്‍ നസ്റല്ലയുടെ ശവസംസ്‌കാരം വെള്ളിയാഴ്ച നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നസ്റല്ലയുടെ കൊലപാതകം ദീര്‍ഘകാലമായി തുടരുന്ന സംഘര്‍ഷത്തില്‍ വലിയ വര്‍ദ്ധനവുണ്ടാക്കുകയും വിശാലമായ പ്രാദേശിക യുദ്ധത്തെക്കുറിച്ചുള്ള ഭയം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

നസ്റല്ലയുടെ തിരോധാന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഇറാനില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. കൊല്ലപ്പെട്ട ഹിസ്ബുള്ള കമാന്‍ഡറുടെ ഫോട്ടോഗ്രാഫുകള്‍ പിടിച്ച് പ്രകടനക്കാര്‍ ‘ഡൌണ്‍ വിത്ത് യു.എസ്’, ‘ഡൌണ്‍ വിത്ത് ഇസ്രായേല്‍’, ‘പ്രതികാരം’ എന്നിങ്ങനെ നിലവിളിച്ചു. ഇസ്രായേലുമായി ഹിസ്ബുള്ളയുടെ ശത്രുത രൂക്ഷമായ സാഹചര്യത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തരമായി യോഗം ചേരണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നസ്രല്ലയുടെ വിയോഗത്തെത്തുടര്‍ന്ന് ലെബനന്‍ അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.

നസ്റല്ലയുടെ കൊലപാതകത്തെ തുടര്‍ന്ന് ഇസ്രായേലിന്റെ പല ഭാഗങ്ങളിലും സൈറണ്‍ മുഴങ്ങി. ലെബനന്‍ വിക്ഷേപിച്ച ഒരു പ്രൊജക്ടൈല്‍ ഇസ്രായേല്‍ അധിനിവേശ വെസ്റ്റ്ബാങ്ക് പ്രദേശത്തേക്ക് പതിച്ചെങ്കിലും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജറുസലേമിന്റെ പ്രാന്തപ്രദേശങ്ങളിലും സൈറണുകള്‍ മുഴങ്ങി.

നസ്റല്ലയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെ, ഇസ്രായേല്‍ സൈന്യവും ഇസ്രായേലിലെ സിവിലിയന്‍ സൈറ്റുകളും ലക്ഷ്യമിടുന്നതായി കണ്ടെത്തുന്നതിന് ചുമതലപ്പെടുത്തിയ ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു യൂണിറ്റിന്റെ തലവനായ ഹസ്സന്‍ ഖലീല്‍ യാസിനേയും ഇല്ലാതാക്കിയതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.

നസ്റല്ലയുടെ ബന്ധുവായ ഹാഷിം സഫീദ്ദീന്‍ ഹിസ്ബുള്ള മേധാവിയായി ചുമതലയേല്‍ക്കുമെന്ന് ഇറാന്‍ പിന്തുണയുള്ള തീവ്രവാദി സംഘടന അറിയിച്ചു. നസ്റല്ലയും സഫീദീനും തീവ്രവാദി സംഘടനയുടെ ആദ്യ നാളുകളില്‍ ചേര്‍ന്നിരുന്നു. നിയന്ത്രണത്തിനുള്ള അന്താരാഷ്ട്ര അഭ്യര്‍ത്ഥനകള്‍ക്കിടയിലും തെക്കന്‍ ലെബനനില്‍ ‘ടാര്‍ഗെറ്റഡ് ഗ്രൗണ്ട് റെയ്ഡുകള്‍’ ആരംഭിച്ചതായി തിങ്കളാഴ്ച രാത്രി ഇസ്രായേല്‍ പ്രഖ്യാപിച്ചു.

പ്രതികാരമായി, ലെബനനില്‍ നിന്ന് വടക്കന്‍ ഇസ്രായേലിലേക്ക് 100 ലധികം റോക്കറ്റുകള്‍ തൊടുത്തുവിട്ടു. എന്നാല്‍, പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. സെന്‍ട്രല്‍ ബെയ്റൂട്ടിനെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ഒറ്റരാത്രികൊണ്ട് നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലെബനനിലുടനീളം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 46 പേര്‍ കൊല്ലപ്പെടുകയും 85 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )