രഞ്ജിത്തിനെതിരായ കേസ്; പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും, പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കും

രഞ്ജിത്തിനെതിരായ കേസ്; പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും, പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കും

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. ഇത് സംബന്ധിച്ച ഡിജിപിയുടെ ഉത്തരവ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ചു. നോര്‍ത്ത് പൊലീസാണ് ബംഗാളി നടിയുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. നടിയുടെ രഹസ്യമൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും.

ജാമ്യം ലഭിക്കാവുന്ന 354ാം വകുപ്പാണ് രഞ്ജിത്തിനെതിരെ ചുമത്തിയത്. 2009ലാണ് കുറ്റകൃത്യം സംഭവിച്ചത്. അന്ന് ജാമ്യം ലഭിക്കാവുന്ന കുറ്റമായിരുന്നു ഇത്. രഞ്ജിത്തിനെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ-മെയില്‍ വഴിയാണ് നടി പരാതി നല്‍കിയത്.

അതേസമയം രഞ്ജിത്തിനെതിരെ നടപടി ഉടനില്ലെന്നാണ് ഫെഫ്ക അറിയിച്ചത്. പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായാല്‍ മാത്രം നടപടിയെന്ന നിലപാടിലാണ് സംഘടന. രഞ്ജിത്തില്‍ നിന്ന് വിശദീകരണം തേടുമെന്നും ഫെഫ്ക അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളില്‍ പറഞ്ഞത് തന്നെയാണ് രഞ്ജിത്ത് ആവര്‍ത്തിച്ചത്. ആരോപണത്തിന്റെ പേരിലും എഫ്‌ഐആര്‍ ഇട്ടതിന്റെ പേരിലും മാറ്റി നിര്‍ത്തില്ല. മുന്‍കാലങ്ങളിലും എടുത്തത് സമാനമായ നടപടിയാണ്. വികെ പ്രകാശിനോടും വിശദീകരണം ചോദിക്കുമെന്നും ഫെഫ്ക അറിയിച്ചിട്ടുണ്ട്.

‘ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു. സംഭവം നടന്നത് കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ വെച്ചാണ്. ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചത് രഞ്ജിത്താണ്. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാനാണ് ക്ഷണിച്ചത്. സിനിമയല്ല ഉദ്ദേശം എന്ന് മനസിലായതോടെ ഹോട്ടല്‍ റൂമിലേക്ക് മടങ്ങി. സംഭവത്തെ കുറിച്ച് സൃഹൃത്തായ സംവിധായകന്‍ ജോഷി ജോസഫിനെ അറിയിച്ചിരുന്നുവെന്നും നടിയുടെ പരാതിയില്‍ പറയുന്നു. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി വെളിപ്പെടുത്തിയിരുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും പിന്നീട് കഴുത്തിലും മുടിയിലും തലോടി’യെന്നും നടി പറഞ്ഞിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )