സി പി എം ജില്ല സെക്രട്ടറിയെ കള്ള് കേസിലും സ്ത്രീപീഡന കേസിലും പ്രതിയാക്കാന്‍ ശ്രമിച്ചു. ‘പി.കെ ശശി ചെയ്തത് നീചമായ പ്രവൃത്തി’: എം.വി ഗോവിന്ദന്‍

സി പി എം ജില്ല സെക്രട്ടറിയെ കള്ള് കേസിലും സ്ത്രീപീഡന കേസിലും പ്രതിയാക്കാന്‍ ശ്രമിച്ചു. ‘പി.കെ ശശി ചെയ്തത് നീചമായ പ്രവൃത്തി’: എം.വി ഗോവിന്ദന്‍

പാലക്കാട്: പി.കെ ശശി ചെയ്തത് നീചമായ പ്രവൃത്തിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സി പി എം പാലക്കാട് മേഖല റിപ്പോര്‍ട്ടിംഗിലാണ് പികെ ശശിക്കെതിരെ തുറന്നടിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശം. സാമ്പത്തിക ക്രമക്കേട് മാത്രമല്ല ശശിക്കെതിരായ പരാതിയെന്നും സി പി എം ജില്ല സെക്രട്ടറിയെ കള്ള് കേസിലും സ്ത്രീപീഡന കേസിലും പ്രതിയാക്കാന്‍ ശ്രമിച്ചുവെന്നും എംവി ഗോവിന്ദന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സിപിഎം ജില്ലാ സെക്രട്ടറിയെ കള്ള് കേസില്‍ കുടുക്കാന്‍ പികെ ശശി ഒരു മാധ്യമപ്രവര്‍ത്തകനുമായി ഗൂഡാലോചന നടത്തി. ഇതിന്റെ തെളിവുകള്‍ പാര്‍ട്ടിക്ക് ലഭിച്ചുവെന്നും പാര്‍ട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പികെ ശശിക്കെതിരെ പരാതി കിട്ടിയിട്ടുണ്ടോയെന്ന് നേരത്തെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത്തരമൊരു പരാതിയൊന്നുമില്ലെന്നായിരുന്നു എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നത്. എന്നാല്‍, പികെ ശശിക്കെതിരെ നടപടിയെടുത്തതിന് പിന്നാലെയാണിപ്പോള്‍ എംവി ഗോവിന്ദന്‍ രൂക്ഷ വിമര്‍ശനം നടത്തുന്നത്.

പാര്‍ട്ടി ഫണ്ട് തിരിമറി കേസിലാണ് മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പികെ ശശിക്കെതിരെ സിപിഎം നടപടിയെടുത്തത്. പി.കെ ശശിയെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കികൊണ്ടാണ് നടപടി. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പിരിച്ചു വിടുകയും ചെയ്തിരുന്നു. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ടില്‍ തിരിമറി നടത്തിയെന്നാണ് ആരോപണം. പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ആരോപണം സംബന്ധിച്ച് അന്വേഷിച്ചത്. പി.കെ ശശി അധ്യക്ഷനായ യൂണിവേഴ്‌സല്‍ കോളേജ് നിയമനത്തിലും ക്രമക്കേടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് വിവരം. ഇതോടെ പികെ ശശിക്ക് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം മാത്രമായി മാറി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )