ബലാത്സംഗക്കേസിന് വധശിക്ഷ; പശ്ചിമബംഗാൾ നിയമസഭയിൽ ബിൽ ഇന്ന് അവതരിപ്പിക്കും

ബലാത്സംഗക്കേസിന് വധശിക്ഷ; പശ്ചിമബംഗാൾ നിയമസഭയിൽ ബിൽ ഇന്ന് അവതരിപ്പിക്കും

കൊൽക്കത്ത: ബലാത്സംഗക്കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ ഇന്ന് പശ്ചിമ ബംഗാൾ നിയമസഭയിൽ അവതരിപ്പിക്കും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നിയമനടപടി വേഗത്തിലാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയ്ക്ക് പിന്നാലെയാണ് സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചത്. നിയമസഭ പാസാക്കുന്ന ബിൽ ഗവർണർ അംഗീകരിച്ചില്ലെങ്കിൽ രാജ്ഭവന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബലാത്സംഗത്തിന് കൊലക്കയർ ഉറപ്പാക്കുന്ന നിയമനിർമ്മാണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി മമത ബാനർജി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ആർജി കർ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ‘ഇത്തരം കുറ്റകൃത്യങ്ങൾക്ക് തൂക്കുകയറാണ് ശരിയായ ശിക്ഷ. പൊലീസിൽനിന്ന് സിബിഐ കേസ് ഏറ്റെടുത്തിട്ട് 16 ദിവസമായി. ഇതുവരെയും ഒന്നുമായിട്ടില്ല. ഞാൻ വെറും 5 ദിവസമാണ് ചോദിച്ചത്. എന്നിട്ടും കേസ് സിബിഐക്ക് കൈമാറി. അവർക്ക് നീതി ആവശ്യമില്ല. കേസ് വൈകിപ്പിക്കുകയാണ് വേണ്ടത്. എവിടെയാണ് നീതി?’’; എന്നായിരുന്നു മമതയുടെ ചോദ്യം.

അതേസമയം വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം തുടരുകയാണ്. ബിജെപി അംഗങ്ങൾ പ്രതിഷേധ സൂചകമായി കറുത്ത ഷോൾ ധരിച്ചാണ് ഇന്നലെ നിയമസഭയിൽ എത്തിയത്. അതിനിടെ ആർജി കർ മെഡിക്കൽ കോളേജിലെ സാമ്പത്തിക ക്രമക്കേടിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )