31-ാം വയസിൽ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം

31-ാം വയസിൽ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം

ചണ്ഡീഗഡ്: ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച അരങ്ങേറ്റവുമായി വരവറിയിച്ച ഇടം കൈയന്‍ പേസര്‍ ബരീന്ദര്‍ സ്രാന്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.2016ല്‍ സിംബാബ്വെക്കെതിരെ ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറിയ സ്രാന്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ 10 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി റെക്കോര്‍ഡിട്ടിരുന്നു. ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച അരങ്ങേറ്റ പ്രകടനമായിരുന്നു ഇത്.

2009ല്‍ ബോക്‌സിംഗില്‍ നിന്ന് ക്രിക്കറ്റിലെത്തിയ തന്റെ കരിയര്‍ നിറഞ്ഞ ഹൃദയത്തോടെ ഇവിടെ അവസാനിപ്പിക്കുകയാണെന്ന സ്രാന്‍ പറഞ്ഞു.ക്രിക്കറ്റ് തനിക്ക് വലിയ അനുഭവസമ്പത്താണ് നല്‍കിയത്.പേസ് ബൗളറായി മാറിയത് എന്റെ ഭാഗ്യമായി. വൈകാതെ ഐപിഎല്ലിലെ വാതിലുകള്‍ എനിക്ക് മുന്നില്‍ തുറന്നു. ഒടുവില്‍ 2016ല്‍ രാജ്യത്തെ പ്രതിനിധീകരിക്കാനും എനിക്ക് അവസരം കിട്ടി.എന്റെ രാജ്യാന്തര കരിയര്‍ ഹ്രസ്വമായിരുന്നെങ്കിലും അത് നല്‍കിയ ഓര്‍മകള്‍ എക്കാലവും തന്റെ മനസിലുണ്ടാവുമെന്നും വിരമിക്കല്‍ സന്ദേശത്തില്‍ സ്രാന്‍ പറഞ്ഞു.

ഇന്ത്യക്കായി ആറ് ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള സ്രാന്‍ 14 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദാബാദ് ടീമുകള്‍ക്ക് പുറമെ 2019ല്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് ടീമിലും സ്രാന്‍ കളിച്ചു.ഐപിഎല്ലില്‍ 18 മത്സരങ്ങളില്‍ 24 വിക്കറ്റാണ് നേട്ടം.

ഒളിംപിക് ചാമ്പ്യന്‍ വിജേന്ദര്‍ സിംഗ് ബോക്‌സിംഗ് പരിശീലനം നടത്തിയ ഭിവാനി ബോക്‌സിംഗ് ക്ലബ്ബിലെ ബോക്‌സറായിട്ടായിരുന്നു സ്രാന്‍ കരിയര്‍ തുടങ്ങിയത്. എന്നാല്‍ ഐപിഎല്ലിന്റെ തുടക്കത്തില്‍ യുവതാരങ്ങളെ ട്രയല്‍സിന് വിളിച്ച പഞ്ചാബ് കിംഗ്‌സിന്റെ പരസ്യം കണ്ട് ക്രിക്കറ്റില്‍ ആകൃഷ്ടനായ സ്രാന്‍ പിന്നീട് ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനായും ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനായും കളിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )