തിരച്ചില്‍ തുടരാന്‍ കോടതിയെ വരെ സമീപിക്കേണ്ടിവന്നു. അര്‍ജുന്റെ ബന്ധുക്കള്‍ ഇന്ന് കര്‍ണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കാണും

തിരച്ചില്‍ തുടരാന്‍ കോടതിയെ വരെ സമീപിക്കേണ്ടിവന്നു. അര്‍ജുന്റെ ബന്ധുക്കള്‍ ഇന്ന് കര്‍ണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കാണും

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായ അര്‍ജുന് വേണ്ടിയുള്ള കാത്തിരിപ്പില്‍ ഉത്തരമില്ലാതെ കുടുംബം. അര്‍ജുനെ കാണാതായ ആദ്യഘട്ടത്തില്‍ വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. എന്നാല്‍ കര്‍ണാടക സ്ര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന ആക്ഷേപം അന്ന് മുതല്‍ കുടുംബം ഉന്നയിച്ചിരുന്നു. പിന്നീട് തിരച്ചില്‍ തുടരാന്‍ കോടതിയെ വരെ സമീപിക്കേണ്ടിവന്നു. എന്നാല്‍ ഇപ്പോഴും അര്‍ജുന്‍ എവിടെ എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല. ഇതോടെ അര്‍ജുന്റെ കുടുംബം കര്‍ണാടക മുഖ്യമന്ത്രിയെ കാണാനുള്ള തീരുമാനത്തിലാണ്.

തിരച്ചില്‍ പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ടാണ് ബന്ധുക്കള്‍ ഇന്ന് കര്‍ണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കാണുന്നത്. കോഴിക്കോട് എംപി എംകെ രാഘവന്‍, മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് എന്നിവരും കൂടെയുണ്ടാകും. ബെംഗളൂരുവില്‍ ഇരുവരുടെയും വസതികളില്‍ എത്തിയാണ് കാണുക. തെരച്ചിലിന് ഡ്രഡ്ജര്‍ ഉള്‍പ്പെടെ എത്തിക്കാനുള്ള നിര്‍ദ്ദേശം നേരത്തെ മുന്നോട്ടു വച്ചിരുന്നു. ഇതിന് ഒരു കോടിയോളം രൂപ ചിലവ് വരും എന്നായിരുന്നു ജില്ലാ ഭരണകൂടം വ്യക്തമാക്കിയത്. ഈ തുക അനുവദിച്ച് നടപടികള്‍ വേഗത്തില്‍ ആക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടും.

നിലവില്‍ മഴയ്ക്ക് ശമനം വന്നതിനാല്‍ പുഴയിലെ ഒഴുക്ക് അല്പം കുറഞ്ഞിട്ടുണ്ട്. ഈ അവസരത്തില്‍ തിരച്ചില്‍ കൂടുതല്‍ കാര്യക്ഷമമാക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. നേരത്തെ കേരളത്തിന്റെ ആവശ്യപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ തെരച്ചിലിന് മേല്‍നോട്ടം വഹിക്കുന്നതിന് വേണ്ടി ചുമതലപ്പെടുത്തിയിരുന്നു. രണ്ടാംഘട്ട തെരച്ചിലില്‍ വെള്ളത്തിനടിയില്‍ നിന്ന് ലോറിയുടെ ചില ഭാഗങ്ങള്‍ കണ്ടെത്താനും സാധിച്ചു. അതിനാല്‍ തന്നെ കൂടുതല്‍ സംവിധാനങ്ങള്‍ എത്തിച്ച് തിരച്ചില്‍ ഊര്‍ജ്ജിതമാക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നുണ്ട്.

ഷിരൂര്‍ അങ്കോലയില്‍ ദേശീയപാത 66ല്‍ ജൂലൈ 16ന് രാവിലെ 8:45നുണ്ടായ മണ്ണിടിച്ചിലിലാണ് ലോറി ഡ്രൈവറായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ അകപ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജി.പി.എസ്. ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്. ലോറിയുണ്ടെന്ന് സംശയിക്കുന്നയിടത്ത് 10 മീറ്ററോളം ഉയരത്തില്‍ മണ്ണ് മൂടിയിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )