ബംഗ്ലാദേശ് കത്തുന്നു; ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മുഷ്റഫെ മൊര്‍ത്താസയുടെ വീടിന് തീവെച്ചു

ബംഗ്ലാദേശ് കത്തുന്നു; ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മുഷ്റഫെ മൊര്‍ത്താസയുടെ വീടിന് തീവെച്ചു

ധാക്ക: ബംഗ്ലാദേശ് പ്രക്ഷോഭത്തിനിടെ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മുഷ്റഫെ മൊര്‍താസയുടെ വീട് തീവെച്ച് നശിപ്പിച്ചതായി റിപ്പോര്‍ട്ട്. മൊര്‍താസയുടെ നരെയ്ലിലെ വീടാണ് ആക്രമണത്തിനിരയായത്. രാജിവെച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് മൊര്‍താസ.

ഖുല്‍ന ഡിവിഷനിലെ നരെയില്‍-2 മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് മൊര്‍താസ. ഈ വര്‍ഷം ആദ്യം ബംഗ്ലാദേശില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി തുടര്‍ച്ചയായി രണ്ടാം തവണയും വിജയിച്ചിരുന്നു. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെയാണ് മൊര്‍താസയുടെ വീടിന് നേരെയും ആക്രമണമുണ്ടായത്. പ്രക്ഷോഭകാരികള്‍ മൊര്‍താസയുടെ വീടിന് തീയിടുന്ന ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ട് മണിക്കൂറുകള്‍ക്കകം ബംഗ്ലാദേശ് പാര്‍ലമെന്റ് പിരിച്ചുവിട്ടിരിക്കുകയാണ്. 2024 ജനുവരിയില്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് നിലവില്‍ വന്ന പാര്‍ലമെന്റ് പിരിച്ചുവിടുന്നതായി ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് പ്രഖ്യാപിച്ചത്. കര, നാവിക, വ്യോമസേനാ മേധാവികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും രാജ്യത്തെ പ്രമുഖരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ഷെയ്ഖ് ഹസീന രാജിവച്ചതോടെ ബംഗ്ലാദേശില്‍ ഇനി സൈനിക ഭരണം നിലവില്‍ വരും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായും പ്രമുഖരുമായും ബംഗ്ലാദേശ് കരസേനാ മേധാവി ജനറല്‍ വക്കര്‍-ഉസ്-സമാന്‍ കൂടിക്കാഴ്ച നടത്തി. സൈന്യം ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങാന്‍ പ്രതിഷേധക്കാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ സൈനിക ഭരണമല്ല ബംഗ്ലാദേശിന് ആവശ്യമെന്നാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭകരുടെ നിലപാട്.

ഒരു ഇടക്കാല സര്‍ക്കാര്‍ ചുമതലയേല്‍ക്കുമെന്ന് ബംഗ്ലാദേശ് സൈനിക മേധാവി ജനറല്‍ വക്കര്‍-ഉസ്-സമാനാണ് അറിയിച്ചത്. എല്ലാ കൊലപാതകങ്ങളും അന്വേഷിക്കുമെന്നും ഉത്തരവാദികളെ ശിക്ഷിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു സൈന്യവും പൊലീസും ഒരു തരത്തിലുള്ള വെടിവയ്പ്പിലും ഏര്‍പ്പെടരുതെന്ന് താന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇപ്പോള്‍, വിദ്യാര്‍ത്ഥികളുടെ കടമ ശാന്തമായിരിക്കുകയും ഞങ്ങളെ സഹായിക്കുകയും ചെയ്യുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഷെയ്ഖ് ഹസീന രാജിവെച്ച് മണിക്കൂറുകള്‍ക്കകം അവരുടെ ഏറ്റവും വലിയ എതിരാളിയും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ ഉടന്‍ ജയിലില്‍ നിന്ന് മോചിപ്പിക്കുമെന്ന് പ്രസിഡന്റ് ഷഹാബുദ്ദീന്‍ പ്രഖ്യാപിച്ചിരുന്നു. ഒരു ദശാബ്ദത്തിലേറെയായി രാഷ്ട്രീയ എതിരാളികളാണ് ഹസീനയും സിയയും.

രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ധാക്കയിലെ തെരുവുകളില്‍ പതിനായിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. പ്രക്ഷോഭകാരികളായ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബവും തെരുവില്‍ ആഘോഷം തുടങ്ങിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെ ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ ധന്‍മോണ്ടിയിലെ ഓഫീസിന് പ്രക്ഷോഭകര്‍ തീയിട്ടിരുന്നു. ധാക്കയിലെ ബംഗബന്ധു മെമ്മോറിയല്‍ മ്യൂസിയത്തിന് പ്രതിഷേധക്കാര്‍ തീയിട്ടു. ബംഗ്ലാദേശ് കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.

സംഭവത്തിന് പിന്നാലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബിഎസ്എഫ് സുരക്ഷ കര്‍ശനമാക്കിയിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബിഎസ്എഫ് ഡി ജി ദല്‍ജിത് സിംഗ് ചൗധരി കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഷെയ്ഖ് ഹസീനയ്ക്ക് സുരക്ഷിത യാത്രയ്ക്ക് അവസരമൊരുക്കുമെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശങ്ങളിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളും, ചരക്ക് സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ഇന്ത്യയിലെ ഗാസിയാബാദില്‍ അഭയം പ്രാപിച്ച ഷെയ്ഖ് ഹസീന ലണ്ടനിലേക്ക് പോകുമെന്നാണ് വിവരം. 15 വര്‍ഷത്തെ ഭരണത്തെ പരിമിതപ്പെടുത്തിക്കൊണ്ടാണ് ബംഗ്ലാദേശില്‍ നിന്ന് ഷെയ്ഖ് ഹസീനയുടെ വിടവാങ്ങല്‍. ഇന്ത്യയിലാണ് ഷെയ്ഖ് ഹസീനയും സഹോദരിയും എത്തിയത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെയും എന്‍എസ്എ അജിത് ഡോവലിന്റെയും സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാ യോഗത്തിന് നേതൃത്വം നല്‍കി.

പ്രക്ഷോഭങ്ങളില്‍ 300 ഓളം പേര്‍ കൊല്ലപ്പെടുകയും ഒടുവില്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രക്ഷോഭകര്‍ ഇരച്ചെത്തുകയും ചെയ്ത സാഹചര്യത്തിലായിരുന്നു രാജി. രാജിക്ക് പിന്നാലെ കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് താവളം മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഷെയ്ഖ് ഹസീന രാജ്യം വിട്ടത്. സൈന്യത്തിന്റെ ഹെലികോപ്റ്ററില്‍ സഹോദരി ഷെയ്ഖ് റിഹാനയ്‌ക്കൊപ്പമാണ് ഇവര്‍ ബംഗ്ലാദേശ് വിട്ടത്

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )