കളളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ 55 മരണം; ഇന്നലെയും ഇന്നുമായി 2 പേർ കൂടി മരിച്ചു

കളളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ 55 മരണം; ഇന്നലെയും ഇന്നുമായി 2 പേർ കൂടി മരിച്ചു

ചെന്നൈ: കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തിൽ ഇന്നലെ വൈകിട്ടും ഇന്ന് പുലർച്ചെയുമായി രണ്ട് പേരുകൂടി മരിച്ചു. ഇപ്പോൾ മരണം 55 ആയി. ജില്ലാ കളക്ടർ അല്പസമയത്തിനകം ആശുപത്രിയിൽ എത്തും. ദുരന്തം നിസ്സാരമല്ലെന്നും അന്വേഷണ റിപ്പോർട്ടുകൾ പൂഴ്ത്തി സർക്കാരിന് രക്ഷപ്പെടാനാകില്ലെന്നും രൂക്ഷവിമർശനമുയർത്തിയ മദ്രാസ് ഹൈക്കോടതി അടുത്ത ബുധനാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം നൽകാൻ ഉത്തരവിട്ടിട്ടുണ്ട്. പ്ലക്കാർഡുകളുമായി നിയമസഭയിലെത്തി നടുത്തളത്തിൽ പ്രതിഷേധിച്ച അണ്ണാ ഡിഎംകെ അംഗങ്ങളെ സ്പീക്കർ പുറത്താക്കിയെങ്കിലും ചർച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചതോടെ തിരിച്ച് വിളിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ നടുക്കിയ വ്യാജമദ്യദുരന്തത്തെച്ചൊല്ലി തമിഴ്നാട് നിയമസഭാ സമ്മേളനത്തിൻറെ രണ്ടാം ദിനം ബഹളത്തിൽ മുങ്ങിയ കാഴ്ചയാണ് കണ്ടത്. കറുത്ത വസ്ത്രമണിഞ്ഞ് പ്ലക്കാർഡുകളുമായി സഭ തുടങ്ങിയപ്പോൾ തന്നെ എത്തിയ അണ്ണാ ഡിഎംകെ എംഎൽഎമാർ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ഇവരെ സ്പീക്കർ പുറത്താക്കി. ജനാധിപത്യത്തിൻറെ കശാപ്പാണ് തമിഴ്നാട്ടിൽ നടക്കുന്നതെന്നും ഇത് ഹിറ്റ്‍ലറുടെ ഭരണമാണോ എന്നും എടപ്പാടി പളനി സ്വാമി ചോദിച്ചു. എന്നാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് സ്റ്റാലിൻ അറിയിച്ചതോടെ എംഎൽഎമാരെ സ്പീക്കർ തിരിച്ച് വിളിച്ചു. വ്യാജമദ്യദുരന്തത്തിന് ഉത്തരവാദികളായവർക്ക് നേരെ കടുത്ത നടപടിയുണ്ടാകുമെന്ന് സ്റ്റാലിൻ സഭയിൽ പറഞ്ഞു.

അതേസമയം, പല തവണ വ്യാജമദ്യ ദുരന്തങ്ങൾ ആവ‍ർത്തിച്ചിട്ടും മുൻകരുതൽ നടപടികളെടുക്കാത്ത തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഇന്ന് മദ്രാസ് ഹൈക്കോടതി ഉന്നയിച്ചത്. കഴിഞ്ഞ വർഷം ചെങ്കൽപ്പേട്ടിലും വിളുപുരത്തും നടന്ന വ്യാജമദ്യദുരന്തത്തിൽ നടപടിയെടുത്തതിൻറെ വിവരങ്ങളെവിടെ എന്ന് കോടതി ചോദിച്ചു. അന്വേഷണറിപ്പോർട്ടുകൾ പൂഴ്ത്തി രക്ഷപ്പെടാമെന്ന് കരുതണ്ടെന്നും, ഉദ്യോഗസ്ഥ അനാസ്ഥ മൂലം ഇവിടെ നഷ്ടമാകുന്നത് മനുഷ്യജീവനുകളാണെന്നും കോടതി പറഞ്ഞു.

അടുത്ത ബുധനാഴ്ചയ്ക്കകം സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ സത്യവാങ്മൂലം നൽകാനും കോടതി ഉത്തരവിട്ടു. അതേസമയം തമിഴകവെട്രി കഴകം അധ്യക്ഷനും സൂപ്പർ താരവുമായ വിജയ് നാളത്തെ തൻറെ പിറന്നാളാഘോഷങ്ങൾ റദ്ദാക്കി. ആ പണം കള്ളക്കുറിച്ചിയിലെ ഇരകളുടെ കുടുംബങ്ങൾക്ക് നൽകണമെന്ന് ആരാധകരോട് വിജയ് പറഞ്ഞു. പട്ടാളി മക്കൾ കക്ഷി അൻപുമണി രാംദോസും ഇന്നലെ ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്നവരെ കണ്ടു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )