‘ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍ തിളങ്ങുകയേയുളളു’; ഫേസ്ബുക്കില്‍ അധിക്ഷേപം നേരിട്ട സന്നിധാനന്ദന് പിന്തുണയുമായി ഡോ ആര്‍ ബിന്ദു

‘ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍ തിളങ്ങുകയേയുളളു’; ഫേസ്ബുക്കില്‍ അധിക്ഷേപം നേരിട്ട സന്നിധാനന്ദന് പിന്തുണയുമായി ഡോ ആര്‍ ബിന്ദു

ഫേസ്ബുക്കില്‍ അധിക്ഷേപം നേരിട്ട ഗായകന്‍ സന്നിധാനന്ദന് പിന്തുണയുമായി മന്ത്രി ഡോ ആര്‍ ബിന്ദു. ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍ തിളങ്ങുകയേയുളളുവെന്ന് സന്നിയുടെ അധ്യാപിക കൂടി ആയിരുന്ന ഡോ ആര്‍ ബിന്ദു ഫേസ്ബുക്കില്‍ കുറിച്ചു. വേഷഭൂഷാദികള്‍ കൊണ്ടോ രൂപഭംഗികൊണ്ടോ അല്ല ഒരാളെ അളക്കേണ്ടതെന്ന് അറിയാത്ത അല്പബുദ്ധികള്‍ ഇന്നും നിലനില്‍ക്കുന്നു. ഇത് കേരളീയ സമൂഹത്തെ നാണിപ്പിക്കുന്നതാണ്. സന്നിധാനന്ദനെ അധിക്ഷേപിച്ച വാര്‍ത്ത കേട്ടപ്പോള്‍ വേദനയും ധാര്‍മ്മിക രോഷവും തോന്നിയെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഉഷാ കുമാരിയെന്ന പ്രൊഫൈലില്‍ നിന്നാണ് സന്നിധാനന്ദന്റെ ചിത്രമടക്കം പങ്കുവച്ച് അധിക്ഷേപം നടത്തിയത്. സന്നിധാനന്ദന്റേത് വൃത്തികെട്ട കോമാളി വേഷമാണെന്നും അറപ്പുളവാക്കുന്നതാണെന്നുമായിരുന്നു അധിക്ഷേപം. മുടി നീട്ടി വളര്‍ത്തിയതിന് ഗായകന്‍ വിധു പ്രതാപിനെതിരെയും അധിക്ഷേപം നടത്തിയിട്ടുണ്ട്.

ആണ്‍ കുട്ടികളെ ആണായിട്ടും പെണ്‍കുട്ടികളെ പെണ്‍കുട്ടിയായിട്ടും തന്നെ വളര്‍ത്തണം. വിതുപ്രതാപിനെ പോലെയും സന്നിധാനന്ദനെ പോലെയും മുടി നീട്ടി കോമാളിയായി ജീവിച്ചു തീര്‍ക്കാന്‍ ഉള്ളതല്ല ജീവിതമെന്നാണ് ഉഷാ കുമാരി ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നത്. കലാകാരന്മാരെ ഇഷ്ടമാണ് പക്ഷെ ഇതുപോലെ വൃത്തികെട്ട കോമാളി വേഷം ഇഷ്ടമല്ല. സത്യത്തില്‍ പെട്ടെന്ന് കണ്ടാല്‍ ആരും പേടിച്ചു പോകുമെന്നും അറപ്പുളവാക്കുന്നുവെന്നുമാണ് പോസ്റ്റ്.

ഇതിനിടെ ഗായകന്‍ സന്നിധാനന്ദനെതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് ഉഷാ കുമാരി രംഗത്തെത്തിയിരുന്നു. ഇത്രയും വിഷമമാകുമെന്ന് കരുതിയില്ലെന്ന് ഫേസ്ബുക്കില്‍ കമെന്റ് ചെയ്തു. ട്വന്റി ഫോര്‍ വീഡിയോക്ക് താഴെയാണ് കമെന്റ് ചെയ്തിരിക്കുന്നത്. ഉഷാ കുമാരി പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയിലെ അധിക്ഷേപ പരമാര്‍ശം വേദനിപ്പിച്ചെന്ന് ഗായകന്‍ സന്നിധാനന്ദന്‍ നേരത്തെ പറഞ്ഞിരുന്നു . താന്‍ ചെറുപ്പം മുതല്‍ ഇതെല്ലാം കേട്ടുവരുന്നതിനാല്‍ ചിലപ്പോള്‍ സഹിക്കുമായിരിക്കും. ഇത്തരം കാര്യങ്ങള്‍ പറയുന്നവരുടേത് എത്ര അഴുക്കുള്ള മനസായിരിക്കും. നിലവില്‍ പരാമര്‍ശത്തിനെതിരെ പരാതി നല്കാന്‍ ഉദ്ദേശിക്കുന്നില്ല. സത്യഭാമമാര്‍ സമൂഹത്തില്‍ ഇനിയുമുണ്ടെന്ന് മനസിലാക്കുന്നതാണ് ഈ അനുഭവമെന്നും സന്നിധാനന്ദന്‍ പ്രതികരിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )