ഒരു ജീവനെടുത്തിട്ടും ദിവ്യയ്ക്ക് മതിയായില്ല…നവീനെതിരെ ആരോപണം ആവര്‍ത്തിച്ച് പിപി ദിവ്യ

ഒരു ജീവനെടുത്തിട്ടും ദിവ്യയ്ക്ക് മതിയായില്ല…നവീനെതിരെ ആരോപണം ആവര്‍ത്തിച്ച് പിപി ദിവ്യ

എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വാദം കേള്‍ക്കുന്നു. കോടതിയില്‍ പിപി ദിവ്യ നവീനെതിരായുള്ള ആരോപണം വീണ്ടും ആവര്‍ത്തിച്ചു. പരസ്യമായി പ്രതികരിച്ചത് പരാതികള്‍ ലഭിച്ചതുകൊണ്ടെന്നാണ് ദിവ്യ പറയുന്നത്. പരാതി കിട്ടിയാല്‍ മിണ്ടാതിരിക്കണോ എന്നും കോടതിയില്‍ ദിവ്യ ചോദിച്ചു.

കെ വിശ്വനാണ് പിപി ദിവ്യക്ക് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍. യാത്രയയപ്പ് യോഗത്തില്‍ നല്ല ഉദ്ദേശത്തോട് കൂടിയാണ് പരാമര്‍ശം നടത്തിയത് എന്ന് ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അഴിമതി കാണുമ്പോള്‍ ഇടപെടേണ്ടത് ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണ്.

അഴിമതിക്കെതിരെയുള്ള സന്ദേശമാണെന്ന് കരുതിയാണ് പരസ്യമായി യോഗത്തില്‍ പ്രതികരിച്ചതെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന ഇടപെടലാണ് നടത്തിയതെന്നുമാണ് പിപി ദിവ്യ കോടതിയില്‍ ഉയര്‍ത്തുന്ന വാദങ്ങള്‍. എഡിഎമ്മിനെതിരെ രണ്ട് പരാതികള്‍ ലഭിച്ചിരുന്നു. പ്രശാന്തന് മുമ്പ് ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് എഡിമ്മിനെതിരെ ഗംഗാധരനും പരാതി നല്‍കിയിരുന്നു.

പ്രശാന്തന്‍ എഡിഎമ്മിന് കൈക്കൂലി നല്‍കി എന്ന് പറഞ്ഞു, അത് ബോധ്യപ്പെട്ടപ്പോള്‍ മിണ്ടാതിരിക്കാന്‍ പറ്റില്ലലോ എന്നും ദിവ്യ ചോദിച്ചു. ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ ധാര്‍മികതയുടെ പേരില്‍ ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ചുവെന്നും പിപി ദിവ്യ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. വിവാദമായത് കണ്ണൂര്‍ ജില്ലാ കലക്ടര്‍ പങ്കെടുത്ത ഔദ്യോഗിക പരിപാടിയാണ്. കലക്ടര്‍ ക്ഷണിച്ചിട്ടാണ് യോഗത്തില്‍ വന്നിരുന്നത് എന്നാല്‍ അത് ഔദ്യോഗിക ക്ഷണം ആയിരുന്നില്ല, മറ്റൊരു പരിപാടിയില്‍ വെച്ചായിരുന്നു കലക്ടര്‍ ക്ഷണിച്ചത്. പരിപാടിയില്‍ സംസാരിക്കാന്‍ ഡെപ്യൂട്ടി കലക്ടറാണ് വിളിച്ചത് എന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )