ഡബ്ല്യുസിസിക്ക് അഭിനന്ദനം; തെലുങ്കിലും ‘ഹേമ കമ്മറ്റി’ വേണമെന്ന് നടി സാമന്ത

ഡബ്ല്യുസിസിക്ക് അഭിനന്ദനം; തെലുങ്കിലും ‘ഹേമ കമ്മറ്റി’ വേണമെന്ന് നടി സാമന്ത

ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ നിരവധി പേരാണ് നടന്മാര്‍ക്കെതിരെയും സംവിധായകര്‍ക്കെതിരെയും മറ്റു സാങ്കേതിക പ്രവര്‍ത്തകര്‍ക്കെതിരെയും ലൈംഗികാതിക്രമം ഉന്നയിച്ച് പരാതി നല്‍കിയത്. മലയാള സിനിമയിലെ നടിമാര്‍ നേരിട്ട ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള തുറന്നു പറച്ചിലിന് ഇടയാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പ്രശംസിക്കുകയാണ് നടി സാമന്ത.

തെലുങ്ക് സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സമാനമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ തെലങ്കാന സര്‍ക്കാരിനോട് താരം അഭ്യര്‍ത്ഥിച്ചു. പുതിയ നയങ്ങള്‍ രൂപപ്പെടുത്താനും സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും ഈ റിപ്പോര്‍ട്ട് സഹായിക്കുമെന്ന് സാമന്ത പറഞ്ഞു. ”തെലുങ്ക് സിനിമാ മേഖലയിലെ സ്ത്രീകള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു.

ഇതിന് വഴിയൊരുക്കിയ കേരളത്തിലെ ഡബ്ല്യുസിസിയുടെ നിരന്തരമായ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. തെലുങ്ക് സിനിമയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഒരുക്കാന്‍ ലൈംഗിക പീഡനത്തെക്കുറിച്ച് സമര്‍പ്പിച്ച സബ് കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ തെലങ്കാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു,” സാമന്ത ഇന്‍സ്റ്റഗ്രാമില്‍ എഴുതി.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് സര്‍ക്കാര്‍ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ കമ്മിറ്റിയെ നിയോഗിച്ചത്. മുന്‍ ഹൈക്കോടതി ജഡ്ജി കെ. ഹേമ, മുതിര്‍ന്ന നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവരാണ് കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )