നിവിൻ പോളിക്കെതിരായ പരാതിയിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നു

നിവിൻ പോളിക്കെതിരായ പരാതിയിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നു

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ പീഡന പരാതി ഉന്നയിച്ച യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നു. ആലുവ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് യുവതിയെയും ഭർത്താവിനെയും വിളിച്ചുവരുത്തിയത്. ദുബായിൽ വെച്ച് തന്നെ പീഡിപ്പിച്ചുവെന്ന് യുവതി പരാതിയിൽ ആരോപിക്കുന്ന ദിവസം നിവിൻ കേരളത്തിൽ ഉണ്ടായിരുന്നുവെന്ന് നേരത്തെ സംവിധായകൻ വിനീത് ശ്രീനിവാസൻ പ്രതികരിച്ചിരുന്നു. ഇക്കാര്യത്തിൽ പൊലീസ് അന്വേഷിക്കട്ടെയെന്നായിരുന്നു യുവതി പറഞ്ഞത്.

പീഡനം നടന്നുവെന്ന് യുവതി പറയുന്ന ദിവസം നിവിൻ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങൾ തെളിവായി ഉണ്ടെന്നും വിനീത് മാധ്യമത്തോട് പറഞ്ഞിരുന്നു. കൊച്ചിയിൽ വർഷങ്ങൾക്കുശേഷം എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു തങ്ങളെന്നും വിനീത് പറഞ്ഞു. കൂടെയുണ്ടായിരുന്നതിന് തെളിവായി ചിത്രീകരണ ദിവസത്തെ ഫോട്ടോകളും വിനീത് ശ്രീനിവാസൻ കൈമാറിയിരുന്നു.

പിന്നാലെയാണ് തനിക്കെതിരായ വ്യാജ പീഡന പരാതിയിൽ അന്വേഷണം വേണമെന്നും ഗൂഢാലോചനയുണ്ടെങ്കിൽ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളി പരാതി നൽകിയത്. ഡിജിപിക്കും സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനുമാണ് നിവിൻ പരാതി നൽകിയത്.

പരാതിക്കാരി പീഡനം ആരോപിക്കുന്ന ദിവസം താൻ വിദേശ യാത്ര നടത്തിയിട്ടില്ലെന്നും നിവിൻ പരാതിയിലൂടെ അറിയിച്ചു. ഇതിന്റെ തെളിവായി പാസ്‌പോർട്ടിന്റെ കോപ്പിയും പരാതിക്കൊപ്പം ചേർത്തിട്ടുണ്ട്. കേസിൽ അന്വേഷണം പൂർത്തിയാക്കി തന്റെ നിരപരാധിത്വം തെളിയിക്കണമെന്നും തന്നെ കേസിൽ നിന്നും ഒഴിവാക്കണമെന്നും നിവിൻ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ഏതുതരം അന്വേഷണത്തോടും താൻ സഹകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )