
വെഞ്ഞാറമൂട് കൂട്ടക്കൊല; ഫർസാന അഫാനെ കാണാനെത്തുന്ന ദൃശ്യങ്ങൾ പുറത്ത്
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മാതാവ് ഷെമി ആരോഗ്യനില മെച്ചപ്പെടുന്നെന്ന് ശ്രീഗോകുലം മെഡിക്കല്‍ കോളജ്. ഷെമിക്ക് ബോധമുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും ഡോക്ടര്‍ കിരണ്‍ രാജഗോപാല്‍ പറഞ്ഞു. എന്നാല്‍ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചിട്ടില്ല. ഷെമിയുടെ താടിയെല്ലും തലയോട്ടിയും പൊട്ടിയിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.
അതേസമയം വെഞ്ഞാറമൂടില്‍ അഫാന്‍ കൊലപ്പെടുത്തിയ ഫര്‍സാനയുടെ മരണത്തിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. വീട്ടില്‍ നിന്നിറങ്ങി അഫാനെ കാണാനെത്തുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. മുക്കന്നൂരിലെ വീട്ടില്‍ നിന്ന് ഫര്‍സാന വെഞ്ഞാറമൂട് ഭാഗത്തേക്ക് പോകുന്നതാണ് ദൃശ്യം. ഫര്‍സാനയുടെ കുടുംബത്തിന്റെ മൊഴി എടുക്കുകയാണ് പൊലീസ്. മുക്കന്നൂരിലെ വീട്ടിലെത്തിയാണ് മൊഴി എടുക്കുന്നത്.
തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പ്രതി അഫാന്റെ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം. അഫാന്‍ ഫോണില്‍ തിരഞ്ഞത് എന്തെന്നാണ് പരിശോധിക്കുക. കൊലപാതകങ്ങള്‍ക്കിടെ അഫാന്‍ ബാറിലെത്തി മദ്യപിച്ചെന്നും മദ്യം പാഴ്‌സല്‍ വാങ്ങിയെന്നും പൊലീസ് സ്ഥിരീകരിക്കുന്നു. കൊലപാതകങ്ങള്‍ നടന്ന വീടുകളിലും, അഫാന്‍ യാത്ര ചെയ്ത സ്ഥലങ്ങളിലും എത്തി കൂടുതല്‍ പരിശോധനകള്‍ നടത്തും.
പേരുമല, പാങ്ങോട്, എസ് എന്‍ പുരം എന്നിവിടങ്ങളില്‍ എത്തി കൂടുതല്‍ പരിശോധന നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. എലി വിഷം കഴിച്ച മൊഴി നല്‍കിയ പ്രതി അഫാന് മൂന്നു ദിവസത്തെ ഒബ്സര്‍വേഷന്‍ ആണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഇന്നും നാളെയും കൂടി പ്രതി ഒബ്സര്‍വേഷനില്‍ തുടരും. ഇന്നലെയും ആശുപത്രിയില്‍ എത്തി അഫാന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഈ മൊഴി അടിസ്ഥാനപ്പെടുത്തിയുള്ള പരിശോധനകള്‍ തുടരും.