കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം; അടിയന്തര അന്വേഷണത്തിന് നിര്‍ദേശിച്ച് ഗതാഗതമന്ത്രി

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം; അടിയന്തര അന്വേഷണത്തിന് നിര്‍ദേശിച്ച് ഗതാഗതമന്ത്രി

കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം. 2 പേരുടെ നില ഗുരുതരമായി തുടരുകയാണ്. നിയന്ത്രണം വിട്ട ബസ് കലുങ്കിലിടിച്ച് കാളിയാംപുഴയിലേക്ക് മറിഞ്ഞെന്നാണ് യാത്രക്കാര്‍ പറയുന്നത്. ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താനുള്ള ശ്രമം തുടരുന്നു. 45 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. കാളിയാംപുഴയില്‍ തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. സംഭവത്തില്‍ അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കി.

മരിച്ച രണ്ടുപേരും സ്ത്രീകളാണെന്നാണ് വിവരം. 25 പേര്‍ക്കാണ് ആകെ പരുക്കേറ്റിരിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. 22 പേരെ മുക്കത്തെ മൂന്ന് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പുല്ലൂരാം പാറയില്‍ ആണം അപകടം ഉണ്ടായത്. പാലത്തിന്റെ കൈവരി തകര്‍ത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. ബസ്സില്‍ കുടുങ്ങി കിടന്നവരെ മുഴുവന്‍ പുറത്ത് എത്തിച്ചു. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്താന്‍ ഉള്ള ശ്രമം തുടരുകയാണ്.

പാലം അപകടാവസ്ഥയിലായിരുന്നുവെന്ന് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുറഹ്‌മാന്‍ പറഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്ന് ആശുപത്രികളിലേക്കാണ് പരുക്കേറ്റവരെ മാറ്റിയിരിക്കുന്നത്. ഗുരുതര പരുക്കേറ്റവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസങ്ങളില്‍ പെയ്ത മഴയില്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )