
കൊല്ലത്ത് അരമണിക്കൂറിനിടെ രണ്ട് ആക്രമണങ്ങൾ; യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു, നടന്ന് പോകുന്ന യുവാവിനെ വെട്ടി
കൊല്ലത്ത് അര മണിക്കൂറിനിടെ രണ്ട് ആക്രമണ സംഭവങ്ങള്‍. കരുനാഗപ്പള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശി സന്തോഷാണ് പുലര്‍ച്ചെ കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ പ്രതികള്‍ വീടിന് നേരെ തോട്ടയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ശേഷം വാതില്‍ ചവിട്ടി തുറന്ന് അകത്തു കയറിയ അക്രമികള്‍ സന്തോഷിനെ വെട്ടുകയായിരുന്നു. വധശ്രമക്കേസില്‍ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്.
പിന്നാലെ ഓച്ചിറ വവ്വാക്കാവില്‍ അനീറെന്ന യുവാവിനേും വെട്ടിക്കാലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ അനീറിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കാറിലെത്തിയ സംഘം യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
സന്തോഷിനെ കൊലപ്പെടുത്തിയ അതേ സംഘമാണ് അനീറിനേയും ആക്രമിച്ചതെന്നാണ് സൂചന. അര മണിക്കൂറിന്റെ വ്യത്യാസത്തിലാണ് രണ്ട് സംഭവങ്ങളും ഉണ്ടായത്. സുഹൃത്തിനൊപ്പം നടന്നു പോകുമ്പോഴായിരുന്നു ആക്രമണം. അതേസമയം, ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഗുണ്ടാ കുടിപ്പകയെന്നാണ് പൊലീസിന്റെ സംശയം.
2014ല്‍ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. ഈ ആക്രമണവുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. സന്തോഷിന്റെ കാല്‍ പൂര്‍ണ്ണമായും വെട്ടിമാറ്റിയ നിലയിലാണ്. രക്തംവാര്‍ന്ന് കിടന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.