‘അവരുടെ കൈയ്യിൽ ധാരാളം പണമുണ്ട്’; ഇന്ത്യയ്ക്കുള്ള സാമ്പത്തിക സഹായം റദ്ദാക്കി ട്രംപ് 

 ‘അവരുടെ കൈയ്യിൽ ധാരാളം പണമുണ്ട്’; ഇന്ത്യയ്ക്കുള്ള സാമ്പത്തിക സഹായം റദ്ദാക്കി ട്രംപ് 

ഇന്ത്യയ്ക്ക് നല്‍കിയിരുന്ന സാമ്പത്തിക സഹായം റദ്ദാക്കിയതിനെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനെന്ന പേരില്‍ 160 കോടി രൂപയാണ് ഇന്ത്യയ്ക്ക് അമേരിക്ക നല്‍കിക്കൊണ്ടിരുന്നത്. ഈ സഹായം ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കുകയും ഇന്ത്യയെ പോലൊരു രാജ്യത്തിന് അമേരിക്കയുടെ സഹായം ആവശ്യമവില്ലെന്നും പറഞ്ഞു.

സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കല്‍ വിഭാഗമായ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി അഥവാ ഡോജ് ( DOGE) ആണ് ഇന്ത്യയ്ക്കുള്ള ധനസഹായം നിര്‍ത്തലാക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കിയത്. സാമ്പത്തിക വളര്‍ച്ചയുള്ള, ഉയര്‍ന്ന നികുതി ചുമത്തുന്ന ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തിന് അമേരിക്കയുടെ സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ലെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.

‘നമ്മള്‍ എന്തിനാണ് ഇന്ത്യയ്ക്ക് പണം കൊടുക്കുന്നത്. അവരുടെ കൈവശം ധാരാളം പണമുണ്ട്. നമ്മളെ സംബന്ധിച്ച് ലോകത്തില്‍ ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഉയര്‍ന്ന നികുതി മൂലം അമേരിക്കയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ വളരെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും തനിക്ക് ബഹുമാനമുണ്ട്, പക്ഷെ വോട്ടര്‍മാരുടെ പങ്കാളിത്തമുറപ്പാക്കാന്‍ 21 മില്യണ്‍ ഡോളര്‍ ( 160 കോടി രൂപ) എന്തിന് കൊടുക്കണം’- ട്രംപ് ചോദിച്ചു.

ഇന്ത്യയ്ക്കുള്ള ധനസഹായം നിര്‍ത്തലാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെക്കുന്ന സമയത്താണ് ട്രംപിന്റെ പ്രതികരണം. ഫെബ്രുവരി 16നാണ് ഇലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന ഡോജ് ഇന്ത്യയ്ക്ക് നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചത്. അമേരിക്കന്‍ പൗരന്മാരുടെ നികുതി പണം ഇത്തരം കാര്യങ്ങള്‍ക്ക് ചെലവഴിക്കാനുള്ളതല്ല എന്ന് വ്യക്തമാക്കിയാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വിവിധ പേരില്‍ നല്‍കിയിരുന്ന സാമ്പത്തിക സഹായം ഡോജ് നിര്‍ത്തലാക്കിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )