വലിയ ഗ്രൂപ്പിന്റെ വലിയ പ്രയത്നം സിനിമയ്ക്ക് പിന്നിലുണ്ട്. വലിയ സന്തോഷം; പൃഥ്വിരാജ്

വലിയ ഗ്രൂപ്പിന്റെ വലിയ പ്രയത്നം സിനിമയ്ക്ക് പിന്നിലുണ്ട്. വലിയ സന്തോഷം; പൃഥ്വിരാജ്

കൊച്ചി: ആടുജിവിതം സിനിമയിലൂടെ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത് ഇരട്ടി മധുരമെന്ന് നടന്‍ പൃഥ്വിരാജ്. ആടുജീവിതത്തില്‍ പ്രവര്‍ത്തിച്ച ആര്‍ക്ക് എന്ത് അംഗീകാരം കിട്ടിയാലും ആ സിനിമയിലെ ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണെന്നും സിനിമ സൃഷ്ടിക്കപ്പെട്ട സാഹചര്യം അങ്ങനെയായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. പുരസ്‌കാരം കിട്ടിയതുകൊണ്ട് സിനിമയോടുള്ള തന്റെ സമീപനം മാറില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

‘ആടുജീവിതത്തില്‍ പ്രവര്‍ത്തിച്ച ആര്‍ക്ക് എന്ത് അംഗീകാരം കിട്ടിയാലും ആ സിനിമയിലെ ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണ്. ആ സിനിമ സൃഷ്ടിക്കപ്പെട്ട സാഹചര്യം അങ്ങനെയായിരുന്നു. വലിയ കാലയളവാണ് അത്. വര്‍ഷങ്ങളോളം ഒരു ടീം ഒറ്റമനസ്സോടെ ഒരു സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ് ആടുജീവിതം തിയേറ്ററില്‍ എത്തിയത്. ഭംഗിവാക്കല്ല. വലിയ ഗ്രൂപ്പിന്റെ വലിയ പ്രയത്നം സിനിമയ്ക്ക് പിന്നിലുണ്ട്. വലിയ സന്തോഷം, വലിയ അഭിമാനം. ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരില്‍ നിന്നും പിന്തുണ ലഭിച്ചതിന് ശേഷമാണ് ഈ സന്തോഷം എന്നത് ഇരട്ടിമധുരമാണ്. അഭിമാനം തോന്നുന്ന നിമിഷം’, എന്നും പൃഥ്വിരാജ് പ്രതികരിച്ചു.

2008 ലാണ് ബ്ലെസി ആടുജീവിതം എന്ന സിനിമ സ്വപ്നം കണ്ടത്. അദ്ദേഹത്തിന്റെ വിഷന്‍ പങ്കുവെക്കുമ്പോള്‍ പലപ്പോഴും അസാധ്യമായ സ്വപ്നം എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ അസാധ്യമായ സ്വപ്നം സാധ്യമാക്കുകയായിരുന്നു. മനസ്സില്‍ കണ്ട അതേ നിലവാരത്തില്‍ യാതൊരു കോംപ്രമൈസും ചെയ്യാതെയാണ് സിനിമ സാക്ഷാത്കരിക്കപ്പെടുന്നത്. ബ്ലെസി എന്ന സംവിധായകന്റെ അര്‍പ്പണമാണതിന് പിന്നില്‍. ആടുജീവിതത്തിന്റെ പൂര്‍ണ്ണ ക്രെഡിറ്റ് ബ്ലെസി ചേട്ടനാണെന്നും പൃഥ്വിരാജ് പറഞ്ഞു.

സിനിമയ്ക്ക് വേണ്ടി അനുഭവിച്ച വേദനയും തടസ്സങ്ങളും കൗതുകം പോലെ പറയാം എന്നതേയുള്ളൂ. ഒരു സിനിമ വിലയിരുത്തപ്പെടുന്നത് സ്‌ക്രീനില്‍ കാണുമ്പോഴുള്ള നിലവാരത്തിലാണ്. സിനിമയുടെ വൈകാരികത കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ ബ്ലെസിക്ക് സാധിച്ചു. ഞങ്ങള്‍ അനുഭവിച്ചിട്ടുള്ള സങ്കീര്‍ണ്ണമായ മുഹൂര്‍ത്തങ്ങള്‍ ഇന്ന് വളരെ സ്വകാര്യതയില്‍ മനസ്സില്‍ വരും. എന്നാല്‍ അവാര്‍ഡ് പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും താരം പ്രതികരിച്ചു.

കാതല്‍ എന്ന സിനിമയിലെ നടന്‍ മമ്മൂട്ടിയുടെ പ്രകടനവുമായി മത്സരിച്ചുവെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ തമാശയാണ് തോന്നുന്നത്. അദ്ദേഹവുമായി മത്സരിക്കുകയെന്നത് വലിയ കോമഡിയാണ്. അദ്ദേഹത്തിന്റെ പ്രകടനം കണ്ടുവളര്‍ന്നാണ് സിനിമാ താല്‍പര്യം പോലും തോന്നുന്നത്. ഇന്നും മലയാളത്തിലെ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് എന്നത് മമ്മൂക്കയും ലാലേട്ടനുമാണ്. ജൂറിക്ക് ഈ സിനിമയ്ക്കാണ് അവാര്‍ഡ് കൊടുക്കേണ്ടത് എന്ന വിലയിരുത്തലെന്നല്ലാതെ മമ്മൂക്കയുമായൊരു മത്സരം ഒരിക്കലും നടക്കാന്‍ പോകുന്നില്ല. കാതലിലെ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് ഔട്ട്സറ്റാന്‍ഡിംഗ് ആണ്. എനിക്കൊക്കെ വലിയ പ്രതീക്ഷയാണ് മമ്മൂക്ക. അദ്ദേഹം ക്രിയേറ്റ് ചെയ്ത ലെഗസിയുടെ ഒരു ഭാഗത്ത് എത്താന്‍ മാത്രമെ ഞങ്ങള്‍ ആഗ്രഹിക്കാന്‍ കഴിയൂവെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )