
‘സമ്മേളനത്തിന് പോകുന്നില്ലേയെന്ന ചോദ്യം ലണ്ടനിൽ നിന്നുവരെ എത്തി, കരുതലിന് നന്ദി’; മുകേഷ്
വിവാദങ്ങള്‍ക്കിടെ കൊല്ലം സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ എത്തി മുകേഷ് എംഎല്‍എ. ജോലി തിരക്കുണ്ടായിരുന്നതിനാല്‍ ആണ് രണ്ട് ദിവസം സമ്മേളനത്തില്‍ എത്താതിരുന്നത്. വിലക്കൊന്നുമില്ല, പാര്‍ട്ടി അംഗമല്ലെന്നും സമ്മേളനത്തില്‍ പ്രതിനിധി അല്ലെന്നും മുകേഷ് പറഞ്ഞു. കൊല്ലത്ത് പാര്‍ട്ടി സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ മണ്ഡലം എംഎല്‍എ ആയ മുകേഷ് സമ്മേളനത്തില്‍ എത്താത്തത്തില്‍ ചോദ്യങ്ങളുയര്‍ന്നിരുന്നു. ‘രണ്ട് ദിവസം ഞാന്‍ സ്ഥലത്തില്ലായിരുന്നു. നിയമസഭ ഇല്ലാത്ത സമയം നോക്കി ജോലിയുമായി ബന്ധപ്പെട്ടുള്ള യാത്രയിലായിരുന്നു. പാര്‍ട്ടിയെ അറിയിച്ചിട്ടാണ് പോയത്. പിന്നെ, നിങ്ങളുടെ ഈ കരുതലിന് വലിയ നന്ദിയുണ്ട്. ഞാന്‍ കൊല്ലത്തുനിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോള്‍ ഇത്രയും കരുതല്‍ നിങ്ങള്‍ കാണിക്കുന്നുണ്ടല്ലോ. നമ്മള്‍ ഇല്ലാതെ കൊല്ലം ഇല്ലെന്നും മുകേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘ബ്രാഞ്ച് സമ്മേളനത്തിന് പോകുന്നില്ലേയെന്ന് ചോദിച്ച് ഒരാള്‍ ഇന്ന് രാവിലെ ലണ്ടനില്‍നിന്ന് വിളിച്ചിരുന്നു. ആരാണെന്ന് ചോദിച്ചപ്പോള്‍ പൂയപ്പള്ളിയിലെ ബ്രാഞ്ച് സെക്രട്ടറിയാണെന്നാണ് പറഞ്ഞത്. എന്താണ് ലണ്ടനില്‍ പോയതെന്ന് ചോദിച്ചപ്പോള്‍ ജോലിയാണെന്നാണ് പറഞ്ഞത്. ഞാനും ജോലിക്ക് തന്നെയാണ് പോയതെന്നും ഇന്ന് സമ്മേളനത്തിന് പോകുമെന്നുമാണ് അയാളെ അറിയിച്ചത്. സമ്മേളനത്തിന്റെ രീതി അറിയാത്തത് കൊണ്ടാണ് എന്റെ അസാന്നിധ്യം ചര്‍ച്ചയായത്. സമ്മേളനത്തിന് എത്തുന്നത് പാര്‍ട്ടി തിരഞ്ഞെടുത്തിട്ടുള്ള പ്രതിനിധികളാണ്. ഞാന്‍ പ്രതിനിധിയല്ല, അതുകൊണ്ട് സമ്മേളനത്തിന് എത്തുന്നതിന് പരിമിതികളുണ്ട്. എന്നാല്‍, ലോഗോ പ്രകാശനം, അതിനോടൊപ്പം നടന്ന കബഡി മത്സരം തുടങ്ങിയവയിലെല്ലാം ഞാന്‍ പങ്കെടുത്തിരുന്നു’ മുകേഷ് വിശദീകരിച്ചു.
കൊല്ലത്ത് നടക്കുന്ന സമ്മേളനത്തില്‍ മണ്ഡലം എംഎല്‍എയായ മുകേഷിന്റെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുകേഷിനെ പാര്‍ട്ടി മാറ്റിനിര്‍ത്തിയെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. മുകേഷ് എവിടെയെന്ന് നിങ്ങള്‍ തിരക്കിയാല്‍ മതിയെന്നായിരുന്നു സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞത്. ആരൊക്കെ എവിടെയെന്ന് എനിക്ക് എങ്ങനെ അറിയാമെന്നും ഗോവിന്ദന്‍ ചോദിച്ചിരുന്നു.