ബാബറി മസ്ജിദ് കേസില്‍ വിധി പറയുന്നതിന് മുന്‍പ് ഉത്തരം തേടി ദൈവത്തോട് പ്രാര്‍ത്ഥിച്ചു; സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

ബാബറി മസ്ജിദ് കേസില്‍ വിധി പറയുന്നതിന് മുന്‍പ് ഉത്തരം തേടി ദൈവത്തോട് പ്രാര്‍ത്ഥിച്ചു; സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ വിധി പറയുന്നതിന് മുന്‍പ് ഉത്തരം തേടി ദൈവത്തോട് പ്രാര്‍ത്ഥിച്ചുവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. മൂന്ന് മാസത്തോളം തീരുമാനമെടുക്കാനായില്ല. തുടര്‍ന്നാണ് ദൈവത്തിന് മുന്നില്‍ ഉത്തരം തേടിയതെന്ന് ചന്ദ്രചൂഡ് പറഞ്ഞു.

നീതി നിര്‍വ്വഹണത്തിന് ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ദൈവത്തോട് പ്രാര്‍ത്ഥിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജന്മനാടായ മഹാരാഷ്ട്രയിലെ ഖേഡ് താലൂക്കില്‍ നല്‍കിയ സ്വീകരണ ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് ബാബരി മസ്ജിദ് വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്. പിന്നാലെ ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍ വിവാദത്തിലാകുകയായിരുന്നു.

വിശ്വാസമുണ്ടെങ്കില്‍ ദൈവം എപ്പോഴും വഴി കാട്ടും. താന്‍ സ്ഥിരമായി പ്രാര്‍ത്ഥിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ പത്തിന് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിക്കാനിരിക്കെയാണ് ഡോ. ഡിവൈ ചന്ദ്രചൂഡിന്റെ പരാമര്‍ശം.

മൂന്ന് മാസത്തെ വാദങ്ങള്‍ക്ക് ശേഷം ഹിന്ദു കക്ഷികള്‍ക്ക് അനുകൂലമായി ബാബരി മസ്ജിദ് കേസില്‍ വിധി പുറപ്പെടുവിച്ച അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഭാഗമായിരുന്നു ചന്ദ്രചൂഡ്. ജസ്റ്റിസ് എസ് എ ബോബ്‌ഡെ, അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.

നേരത്തെ ഗണേശ പൂജയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെത്തിയതും കുടുംബത്തിനൊപ്പം പൂജ നടത്തിയതും വിവാദമായിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )