
സിനഡനുകൂലികള്‍ സിനഡിനെതിരാകുമ്പോള്‍ ഇവിടെ ബന്ധുവാര് ശത്രുവാര്. …
സഭാ വിശ്വാസികള്‍ക്ക് സിനഡിന്റെ സ്വരം ദൈവസ്വരം തന്നെയാണ്. മേജര്‍ ആര്‍ച് ബിഷപ്പിന്റെ വികാരി മാര്‍ പാംപ്ലാനി നടപ്പാക്കുന്നത് 2024 ജൂണ്‍ 21 ലെ സിനഡ് തീരുമാനം തന്നെയെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്. വിമത വൈദികരുമായി വഴിവിട്ട ഒത്ത് തീര്‍പ്പ് ശ്രമങ്ങള്‍ക്ക് മാര്‍ ജോസഫ് പാപ്ലാനി വഴങ്ങുന്നുവെന്ന ഒരു വിഭാഗം സിനഡനുകൂലികളുടെ ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. കുര്‍ബാന വിഷയത്തില്‍ പ്രശ്‌ന പരിഹാരം മുന്‍നിര്‍ത്തി സംയുക്ത സര്‍ക്കുലര്‍ ഇറക്കിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെയും വികാരി മാര്‍ ജോസഫ് പാംപ്ലാനിയെയും ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള ഇക്കൂട്ടരുടെ നീക്കം യഥാര്‍ത്ഥത്തില്‍ സിനഡിനെതിരാണ് എന്നതാണ് കൗതുകം.
2024 ജൂണ്‍ 21ലെ സിനഡാനന്തര സര്‍ക്കുലറില്‍ അര്‍ത്ഥശങ്കക്കിടയില്ലാതെ പറഞ്ഞിട്ടുള്ള തീരുമാനമാണ് ജനാഭിമുഖ കുര്‍ബാന തുടരുന്ന ദേവാലയങ്ങളില്‍ ഞായാഴ്ചകളിലും കടമുള്ളദിവസങ്ങളിലും ഒരു സിനഡ് കുര്‍ബ്ബാന ചൊല്ലിയാല്‍ മതിയെന്നുള്ളത്. മറ്റ് രൂപതകളിലെ വൈദികര്‍ക്കും മെത്രാന്മാര്‍ക്കും എറണാകുളം അതിരൂപതയിലെ ദേവാലയങ്ങളില്‍ സിനഡ് കുര്‍ബാന അര്‍പ്പിക്കാമെന്നും, അതിനുള്ള സൗകര്യം ബന്ധ പ്പെട്ട വൈദീകര്‍ ഒരുക്കണമെന്നും സിനഡ് സര്‍ക്കുലര്‍ വ്യക്തമാക്കിയിരുന്നു. സിനഡിന്റെ ഈ തീരുമാനം നടപ്പിലാക്കാനുള്ള പ്രായോഗികവഴികള്‍ ചര്‍ച്ചചെയ്യാനാണ് സിനഡ് സെക്രട്ടറികൂടിയായ മാര്‍പാംപ്ലാനിയെ സിനഡ് ചുമതലപ്പെടുത്തിയത്. ഇതിന്‍പ്രകാരമുള്ള ചര്‍ച്ചയില്‍ കൂരിയ മെത്രാന്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, മാര്‍ ബോസ്‌ക്കോ പുത്തൂര്‍, അന്നത്തെ വികാരി ജനറാള്‍, ചാന്‍സലര്‍ എന്നിവര്‍ക്കെല്ലാം കൂട്ടുത്തരവാദിത്വമുള്ള ഈ തീരുമാനത്തില്‍ മാര്‍ പാംപ്ലാനിയെയും മാത്രം ഒറ്റ തിരിഞ്ഞ് സിനഡനുകൂലികളെന്ന് അവകാശപ്പെടുന്നവര്‍ ആക്രമിക്കാനിറങ്ങിയിരിക്കുന്നതിന്റെ യുക്തിയാണ് നിഷ്പക്ഷമതികള്‍ ചോദ്യം ചെയ്യുന്നത്.
പെര്‍മനന്റ് സിനഡ് അംഗങ്ങളായ മാര്‍ റാഫെല്‍ തട്ടില്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട് , മാര്‍ ആന്ഡ്രൂസ് താഴത്ത്, മാര്‍ മാത്യു മൂലക്കാട്ട് , മാര്‍ പാംപ്ലാനി എന്നിവര്‍ എല്ലാ ആഴ്ചകളിലും തന്നെ ഓണ്‍ലൈന്‍ ആയി മീറ്റിംഗ് കൂടുകയും എറണാകുളം അതിരൂപതയുമായി ബന്ധപ്പെട്ടവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും വേണ്ട തിരുത്തലുകളും മാറ്റങ്ങളും ഒരുമിച്ചെടുക്കുകയും ചെയ്യുന്നു എന്നിരിക്കെ സിനഡ് അനുകൂലികള്‍ എന്നവകാശപ്പെടുന്നവര്‍ പുകമറസൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ഗുഢലക്ഷ്യങ്ങളോടെയാണ്. ഇവര്‍ ആര്‍ക്കൊപ്പമാണെന്ന ആശങ്ക സഭയില്‍ ശക്തി പ്പെടുകയാണ്.
സഭയിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെട്ടാല്‍ അതാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ നന്മ എന്നിരിക്കെ സമവായം എന്ന വാക്ക് കേള്‍ക്കുമ്പോഴേ ഹാലിളകുന്ന സിനഡനുകൂലികളുടെ ഉള്ളിലിരുപ്പ് എന്തെന്ന് കൊച്ചു കുഞ്ഞിന് പോലും ഇന്ന് മനസ്സിലാകുന്നതേയുള്ളൂ. സിനഡനുകൂലികളും വിമതരും ഒരു പോലെ സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ നിയമപാലകര്‍ സംശയിക്കുന്നുണ്ട്.
പോലിസിന്റെ അന്വേഷണം ഈ വഴിക്കുതിരിയുന്നത് സിനഡ് അനുകൂലികളെ പരിഭ്രാന്തരാക്കിയിട്ടുണ്ട് . മെത്രാസസനമന്ദിരത്തില്‍ മാര്‍ പാംപ്ലാനിയെ ബന്ദിയാക്കാന്‍നടത്തിയ നീക്കത്തോടെ സിനഡ് അനുകൂലികള്‍ക്ക് സഭയില്‍ ആരുടെയും പിന്തുണലഭിക്കാതെയായി. സിനഡില്‍ നടന്നരഹസ്യ ബാലറ്റിലൂടെയുള്ള വോട്ടെട്ടുപ്പില്‍ ബഹുഭൂരിപക്ഷം മെത്രാന്മാരുടെയും എന്നല്ല ഏകദേശം ഐക്യകണ്‌ഠേനെയുള്ള തീരുമാനമനുസരിച്ചാണ് മാര്‍ പാംപ്ലാനിയെ മെത്രാപ്പോലീത്തന്‍ വികാരിയായി തിരഞ്ഞെടുത്തത് എന്നാണ് അറിയുന്നത്. പ്രശ്‌ന പരിഹാരത്തിന് നിയോഗിക്കപ്പെട്ട മാര്‍ ജോസഫ് പാംപ്ലാനിയുടെ ഐക്യശ്രമങ്ങളെ തുരങ്കം വെക്കുന്ന സിനഡ്അനുകൂലികള്‍ എന്ന് അവകാശപ്പെടുന്നവരുടെ നിലപാട് സഭയിലെ സമാധാന കാംക്ഷികളെയും പൊതുസമൂഹത്തെയും ആശങ്കപ്പെടുത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ മാര്‍ പാംപ്ലാനിക്കല്ലാതെ മറ്റാര്‍ക്കും എറണാകുളത്ത് ഫലപ്രദമായി ഇടപെടാനാവില്ലെന്ന് സിനഡ് അനുകൂലികള്‍ പോലും സമ്മതിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
കുര്‍ബ്ബാന വിഷയം തീര്‍ന്നാലും സഭ നിലനില്‍ക്കണമെന്നും വിശ്വാസികളും വൈദികരും തമ്മിലുള്ള ബന്ധമാണ് സഭയുടെ ആണിക്കല്ലെന്നുമുള്ള മാര്‍ പാംപ്ലാനിയുടെ നിലപാടിന് സഭാനേതൃത്വത്തിന്റെ ഉറച്ചപിന്തുണയുണ്ട് . വിട്ടുവീഴ്ചകളിലൂടെയും പരസ്പരചര്‍ച്ചകളിലൂടെയുംമാത്രമേ സഭയില്‍ ഐക്യം ഫലപ്രാപ്തിയിലെത്തുകയുള്ളൂ എന്നതാണ് എല്ലാസമവായ ശ്രമങ്ങളുടെയും ആണിക്കല്ല്.