
‘രാഷ്ട്രീയപാർട്ടി പ്രചരിപ്പിച്ചത് വ്യാജ വാർത്ത’; കേരളത്തിലെ കോൺഗ്രസിൻ്റെ എക്സിലെ പോസ്റ്റിനെതിരെ പ്രീതി സിൻ്റ
കേരളത്തിലെ കോണ്‍ഗ്രസിന്റെ എക്‌സ് പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടി പ്രീതി സിന്റ. കോണ്‍ഗ്രസ്സ് പങ്കുവച്ചത് വ്യാജ ആരോപണമാണെന്നും വായ്പ താന്‍ 10 വര്‍ഷം മുന്‍പ് അടച്ചുതീര്‍ത്തതാണെന്നും പ്രീതി സിന്റ് എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. ഒരു രാഷ്ട്രീയപാര്‍ട്ടി ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഞെട്ടിച്ചെന്നും നടി പറഞ്ഞു. താരത്തിന്റെ 18 കോടി രൂപയുടെ വായ്പ ബിജെപി വഴി സഹകരണ ബാങ്ക് എഴുതി തള്ളിയെന്നും ഇതിന് പിന്നാലെ ബാങ്ക് തകര്‍ന്നെന്നുമുള്ള പോസ്റ്റിനെതിരെയാണ് പ്രതികരണം.
തിങ്കളാഴ്ചയാണ് കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ വിവാദ പ്രസ്താവന പാര്‍ട്ടി നടത്തിയത്. ”നടി പ്രീതി സിന്റ്‌റെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബിജെപിക്ക് നല്‍കി, തുടര്‍ന്ന് അവരുടെ 18 കോടി രൂപ എഴുതിത്തള്ളി, കഴിഞ്ഞ ആഴ്ച ബാങ്ക് തകര്‍ന്നു. നിക്ഷേപകര്‍ അവരുടെ പണത്തിനായി തെരുവിലിറങ്ങി.” – എന്നായിരുന്നു എക്‌സില്‍ കോണ്‍ഗ്രസ് കുറിച്ചത്.
ഈ പോസ്റ്റിന് മറുപടിയായാണ് നടി ഇന്ന് രംഗത്തെത്തിയത്. ”ഞാന്‍ എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സ്വയം കൈകാര്യം ചെയ്യുന്നുവെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച നിങ്ങള്‍ക്ക് നാണമില്ലേ എന്നും നടി കുറിച്ചു. ആരും എനിക്ക് വേണ്ടി ഒന്നും എഴുതിത്തള്ളിയില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയും അവരുടെ പ്രതിനിധിയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും എന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് മോശമായ ഗോസിപ്പുകളിലും ക്ലിക്ക് ബെയ്റ്റുകളിലും ഏര്‍പ്പെടുകയും ചെയ്യുന്നത് എന്നെ ഞെട്ടിച്ചു.” – പ്രീതി എക്‌സില്‍ കുറിച്ചു.