സ്വവർഗാനുരാഗ അധിക്ഷേപത്തിൽ മാപ്പ് പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ

സ്വവർഗാനുരാഗ അധിക്ഷേപത്തിൽ മാപ്പ് പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ

ഇറ്റാലിയന്‍ ബിഷപ്പുമാരുമായുള്ള ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്കിടെ എല്‍ജിബിടി സമൂഹത്തെ വിശേഷിപ്പിക്കാന്‍ അപകീര്‍ത്തികരമായ പദപ്രയോഗം ഉപയോഗിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ചൊവ്വാഴ്ച ക്ഷമാപണം നടത്തി. സ്വവര്‍ഗാനുരാഗ വിരുദ്ധമായ ഭാഷ ഉപയോഗിക്കാനുള്ള ഉദ്ദേശ്യം പോപ്പിന് ഉണ്ടായിരുന്നില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.

സ്വവര്‍ഗാനുരാഗ വിരുദ്ധമായ പദങ്ങളിലൂടെ ആരെയെങ്കിലും വ്രണപ്പെടുത്താനോ പ്രകടിപ്പിക്കാനോ മാര്‍പ്പാപ്പ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും മറ്റുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്ത പദപ്രയോഗത്തില്‍ അസ്വസ്ഥത തോന്നിയവരോട് മാപ്പ് ചോദിക്കുന്നുവെന്നും വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പ്രസ്താവനയില്‍ പറഞ്ഞു. ഇറ്റാലിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം മേയ് 20ന് അടച്ചിട്ട വാതിലിലെ കൂടിക്കാഴ്ചയ്ക്കിടെയാണ് ഇങ്ങനെയൊരു സംഭവം നടന്നത്.

ഫഗോട്ട്‌നെസ് അല്ലെങ്കില്‍ ഫഗോട്രി എന്ന് വിവര്‍ത്തനം ചെയ്യാവുന്ന ഇറ്റാലിയന്‍ പദമായ ഫ്രോസിയാജിന്‍ എന്ന വാക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ഉപയോഗിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സിസ് മാര്‍പാപ്പ റിപ്പോര്‍ട്ടുകളെക്കുറിച്ച് ബോധവാനാണെന്നും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും സ്വാഗതം ചെയ്യുന്നതുമായ ഒരു സഭയെ പരിപോഷിപ്പിക്കുന്നതില്‍ അദ്ദേഹം അര്‍പ്പണബോധമുള്ളവനാണെന്നും വത്തിക്കാന്‍ ഊന്നിപ്പറഞ്ഞു. ‘ആരും ഉപയോഗശൂന്യരല്ല, ആരും അധികപറ്റല്ല, എല്ലാവര്‍ക്കും ഇടമുണ്ട്,’ വത്തിക്കാന്‍ വക്താവ് ആവര്‍ത്തിച്ചു.

സെമിനാരിക്കാര്‍ക്കുള്ള പരിശീലനത്തെക്കുറിച്ചുള്ള പുതിയ രേഖ അടുത്തിടെ അംഗീകരിച്ച, ഇറ്റാലിയന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിന്റെ അസംബ്ലിക്കിടെയാണ് മാര്‍പാപ്പയുടെ വിവാദ പരാമര്‍ശം നടന്നത്. ഹോളി സീയുടെ പുനരവലോകനം തീര്‍പ്പാക്കിയിട്ടില്ലാത്ത ഈ രേഖ, സ്വവര്‍ഗ്ഗാനുരാഗികളായ വൈദികര്‍ക്കെതിരായ സഭയുടെ കര്‍ശനമായ നിരോധനത്തിന് ചില വഴക്കങ്ങള്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുണ്ട്.

87 വയസ്സുള്ള ഫ്രാന്‍സിസ് മാര്‍പാപ്പ, തന്റെ 11 വര്‍ഷത്തെ മാര്‍പ്പാപ്പ പദവിയില്‍ എല്‍ജിബിടി സമൂഹത്തിലേക്കുള്ള തന്റെ ഇടപെടലിന് അംഗീകാരം നേടി. ‘ഒരു വ്യക്തി സ്വവര്‍ഗ്ഗാനുരാഗിയാണെങ്കില്‍, ദൈവത്തെ അന്വേഷിക്കുകയും നല്ല മനസ്സുണ്ടെങ്കില്‍, ഞാന്‍ ആരാണ് വിധിക്കാന്‍?’ 2013-ല്‍ അദ്ദേഹം പ്രസ്താവിച്ചു. കഴിഞ്ഞ വര്‍ഷം, സ്വവര്‍ഗ ദമ്പതികളുടെ അംഗങ്ങളെ ആശീര്‍വദിക്കാന്‍ അദ്ദേഹം പുരോഹിതരെ അനുവദിച്ചു, ഇത് ഗണ്യമായ യാഥാസ്ഥിതിക പ്രതികരണത്തിന് കാരണമായി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )