
മഴ കാരണം കളി മുടങ്ങി; പാകിസ്ഥാന് വീണ്ടും വിമർശനം
ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ നിന്നും പാകിസ്ഥാൻ പുറത്തായതിന് പിന്നലെ നിരവധി വിമർശനങ്ങളാണ് താരങ്ങൾക്ക് നേരെയും മാനേജ്‌മെന്റിന് നേരെയും ഉയരുന്നത്. ഇപ്പോഴിതാ മൂന്നു പതിറ്റാണ്ടിന് ശേഷം തിരിച്ചെത്തിയ ഐസിസി ടൂർണമെന്റിന്റെ നടത്തിപ്പിലും പാകിസ്ഥാൻ പഴികേൾക്കുകയാണ്. അതേസമയം ചാമ്പ്യൻസ് ട്രോഫിയിൽ മൂന്നാം മത്സരവും മഴ മുടക്കിയതിന് പിന്നാലെയാണ് പാക് ക്രിക്കറ്റ് ബോർഡിന് വിമർശനം. ഇന്നലെ നടന്ന ഓസ്ട്രേലിയ –അഫ്ഗാനിസ്ഥാൻ മത്സരം മഴമൂലം പൂർത്തിയാക്കാനാകാതെ പോയതോടെയാണ് വിമർശനം ഉയർന്നത്.
മഴ തോർന്നെങ്കിലും ഗ്രൗണ്ട് മത്സരസജ്ജമാക്കാൻ സാധിച്ചിരുന്നില്ല. ലോകത്തിലെ മറ്റ് പല സ്‌റ്റേഡിയത്തിലും ഇതിലും വലിയ മഴ പെയ്താൽ പോലും പെട്ടെന്ന് മത്സര സജ്ജമാക്കാൻ കഴിയാറുണ്ട് എന്ന വിമർശനവും പലരും ഉയർത്തുന്നുണ്ട്. ഇതോടപ്പം സ്പോഞ്ചും മറ്റും ഉൾപ്പെടെ ഉപയോഗിച്ച് ഗ്രൗണ്ടിലെ വെള്ളം നീക്കാനുള്ള സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫ് ശ്രമിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി. വെള്ളം തുടച്ചുനീക്കാനുള്ള ശ്രമത്തിനിടെ ഗ്രൗണ്ട് സ്റ്റാഫിൽ ഒരാൾ തെന്നിവീഴുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.