
ബലപ്രയോഗത്തിന് ഇടമുണ്ടാകരുത്: ജി 20 മന്ത്രിമാരുടെ യോഗത്തിനിടെ ചൈനയ്‌ക്കെതിരെ ജയശങ്കർ
ചൈനയെ വിമർശിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ബലപ്രയോഗത്തിന് ഇടമുണ്ടാകരുതെന്നും ബഹുസ്വരതയ്ക്കുള്ള പ്രേരണയിൽ ആഗോള അജണ്ടയെ ചുരുക്കം ചിലരുടെ താൽപ്പര്യങ്ങളിലേക്ക് ചുരുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജോഹന്നാസ്ബർഗിൽ നടന്ന ആദ്യ ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുരാഷ്ട്രവാദത്തിന് തന്നെ ആഴത്തിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭയും അതിന്റെ സുരക്ഷാ കൗൺസിലും പലപ്പോഴും ഗ്രിഡ്-ലോക്ക്ഡ് ആണെന്നും അംഗരാജ്യങ്ങൾ തിരിച്ചറിയണമെന്നും ജയശങ്കർ കൂട്ടിച്ചേർത്തു. ഈ വർഷം നവംബർ 22-23 തീയതികളിൽ ജോഹന്നാസ്ബർഗിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായി നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലായിരുന്നു ജയശങ്കറുടെ പ്രതികരണം. അന്താരാഷ്ട്ര നിയമങ്ങൾ, പ്രത്യേകിച്ച് 1982 ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷൻ (UNCLOS) മാനിക്കപ്പെടണമെന്ന് ജയ്ശങ്കർ പറഞ്ഞു.
ഇന്ത്യൻ നാവികസേന നിർണായക പങ്ക് വഹിച്ചിട്ടുള്ള അറേബ്യൻ കടലിലും ഏദൻ ഉൾക്കടലിലും സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും എസ് ജയശങ്കർ എടുത്തുപറഞ്ഞു. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം തടസ്സപ്പെട്ട സാധാരണ സമുദ്ര വാണിജ്യം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി.