
സുനിതയും വിൽമോറും 9 മാസം എങ്ങനെ അതിജീവിച്ചു ! നാസ ബഹിരാകാശ നിലയത്തിൽ അവർ എന്താണ് കഴിച്ചത്?
ഭൂമിയില്‍ നിന്ന് 254 മൈല്‍ (409 കിലോമീറ്റര്‍) ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS). ഏകദേശം 25 വര്‍ഷമായി ലോകമെമ്പാടുമുള്ള ബഹിരാകാശയാത്രികര്‍ എത്തുന്ന ഒരു മനുഷ്യ നിര്‍മിത പരീക്ഷണ സ്ഥലം. ശാസ്ത്രീയ പരീക്ഷണത്തിന്റെ ഒരു പ്രധാന കേന്ദ്രമായി വര്‍ത്തിക്കുന്ന ഫുട്‌ബോള്‍ മൈതാന വലിപ്പത്തിലുള്ള ആ ഗവേഷണ ലാബ് പ്രധാനമായും അമേരിക്കയും റഷ്യയുമാണ് കൈകാര്യം ചെയ്യുന്നത്.
9 മാസക്കാലത്തിലേറെയായി ലോകം ഉറ്റുനോക്കിയ ഒരു മടങ്ങി വരവായിരുന്നു സുനിത വില്യംസിന്റെയും, ബുച്ച് വില്‍മോറിന്റെയും. നാസയില്‍ ചേര്‍ന്ന് പിന്നീട് ബഹിരാകാശ യാത്രികരായ രണ്ട് നേവി ടെസ്റ്റ് പൈലറ്റുമാരാണ് ഇരുവരും.
ദിവസങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന പരീക്ഷണ ദൗത്യത്തിനായി ബഹിരാകാശത്തേക്ക് തിരിച്ച ഇരുവരും, സ്പേസ്ഷിപ്പിലുണ്ടായ തകരാര്‍ മൂലം, മാസങ്ങളോളം അവിടെ താമസിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
ഭൂമിയിലെ സാഹചര്യങ്ങളില്‍ മാത്രം നിലനില്‍ക്കുന്ന മനുഷ്യര്‍ ബഹിരാകാശത്ത് ദീര്‍ഘനാളുകള്‍ താമസിക്കുന്നത് പേശികളുടെയും അസ്ഥികളുടെയും നഷ്ടം, വൃക്കയിലെ കല്ലുകളിലേക്ക് നയിച്ചേക്കാവുന്ന ദ്രാവക മാറ്റങ്ങള്‍, കാഴ്ച പ്രശ്‌നങ്ങള്‍, ഗുരുത്വാകര്‍ഷണത്തിലേക്ക് മടങ്ങുമ്പോള്‍ ഉള്ള സന്തുലിതാവസ്ഥ നഷ്ടപ്പെടല്‍ തുടങ്ങി ഒട്ടേറെ ശാരീരിക വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. ഈ ദീര്‍ഘനാള്‍ പരീക്ഷണത്തെ ഇരുവരും ഏറെ ധൈര്യത്തോടെയാണ് മറികടന്നത്. രണ്ട് ബഹിരാകാശയാത്രികരും പരിചയസമ്പന്നരായ ISS ക്രൂ അംഗങ്ങളായിരുന്നു എന്നത് തന്നെയാണ് അതിന് കാരണം.
അവര്‍ എന്താണ് കഴിച്ചത്, 9 മാസം അവര്‍ എങ്ങനെ ജീവിച്ചു?
ലോകത്തുള്ള മിക്കവാറും ആളുകളെ അലട്ടിയിരുന്ന ഒരു പ്രധാന ചോദ്യം തന്നെ ആയിരിക്കണം അത്. ഐഎസ്എസിലെ ഭക്ഷണം, അവര്‍ എന്ത് കഴിച്ചു, അവര്‍ക്ക് സാധാരണ ഭക്ഷണങ്ങള്‍ കഴിക്കാനാകുമോ… എങ്ങനെ കഴിച്ചു കാണും എന്നതൊക്കെ… കഴിഞ്ഞ വര്‍ഷം നവംബര്‍ 18 ന്, നാസ ബഹിരാകാശയാത്രികരായ ബുച്ച് വില്‍മോറും സുനിത വില്യംസും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) പിസ്സ, റോസ്റ്റ് ചിക്കന്‍, ചെമ്മീന്‍ കോക്ടെയിലുകള്‍ എന്നിവ കഴിച്ചതായുള്ള റിപ്പോര്‍ട്ട് ഒരു പ്രമുഖ പത്രം പുറത്തിറക്കിയിരുന്നു.
എന്നാലും ദീര്‍ഘനാളത്തെ താമസം കാരണം പരിമിതമായ പുതിയ ഉല്‍പ്പന്നങ്ങളില്‍ നിന്നും, അതിജീവനത്തിനായി പോഷകസമൃദ്ധമായ ഭക്ഷണക്രമം പാലിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയെന്നതാണ് പുറത്തു വരുന്ന മറ്റൊരു റിപ്പോര്‍ട്ട്. .
പ്രഭാതഭക്ഷണ ധാന്യങ്ങള്‍, പൊടിച്ച പാല്‍, പിസ്സ, റോസ്റ്റ് ചിക്കന്‍, ചെമ്മീന്‍ കോക്ക്‌ടെയിലുകള്‍, ട്യൂണ എന്നിവ ബഹിരാകാശയാത്രികര്‍ക്ക് ലഭ്യമായിരുന്നുവെങ്കിലും, നാസയിലെ ഡോക്ടര്‍മാര്‍ നിരന്തരം ഇരുവരുടെയും കലോറി ഉപഭോഗം നിരീക്ഷിച്ചിട്ടുണ്ടായിരുന്നു.
പഴങ്ങളും പച്ചക്കറികളും തുടക്കത്തില്‍ ലഭ്യമായിരുന്നുവെന്നും എന്നാല്‍ മൂന്ന് മാസത്തിനുള്ളില്‍ തീര്‍ന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് ഏറെ ആശങ്കയുണ്ടാക്കിയിരുന്ന വാര്‍ത്തയായിരുന്നു.
എല്ലാം സ്റ്റോക്ക് ആണ് സാര്‍…
ഭൂമിയില്‍ നിന്നും ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന എല്ലാ മാംസവും മുട്ടയും മുന്‍കൂട്ടി പാകം ചെയ്തവയാണ്, വീണ്ടും ചൂടാക്കല്‍ മാത്രമേ ആവശ്യമുള്ളൂ. സൂപ്പ്, സ്റ്റ്യൂ, കാസറോളുകള്‍ തുടങ്ങിയ നിര്‍ജ്ജലീകരണം ചെയ്ത ഭക്ഷണങ്ങള്‍ ISS-ന്റെ 530-ഗാലണ്‍ ശുദ്ധജല ടാങ്കില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് വീണ്ടും ജലാംശം നല്‍കി ഉപയോഗിക്കുകയായിരുന്നു. ഇരുവരുടെയും മൂത്രയും വിയര്‍പ്പും മികച്ച സാങ്കേതികവിദ്യയിലൂടെ വെള്ളമായി മാറ്റി എന്നുള്ള റിപ്പോര്‍ട്ടുകളും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
മാസങ്ങള്‍ക്ക് ശേഷമുള്ള ഇരുവരുടേയും ചിത്രങ്ങള്‍ ലോകത്തിന്റെ പല കോണുകളില്‍ നിന്നുമുള്ള വിമര്‍ശനങ്ങള്‍ക്കും സംശയത്തിനും ആശങ്കയ്ക്കും വഴിവെച്ചിരുന്നു. ഇരുവരുടെയും ശരീരഭാരം അമിതമായി കുറഞ്ഞ രീതിയില്‍ കാണപ്പെട്ടത് ഐ.എസ്.എസിലെ ഭക്ഷണത്തിന്റെ അഭാവം മൂലമല്ല എന്നും, ബഹിരാകാശത്തുള്ള ദീര്‍ഘനാളത്തെ വാസം മനുഷ്യ ശരീരത്തെ ശോഷിപ്പിക്കും എന്നുള്ള കാരണത്താലായിരുന്നു. ദൗത്യം അപ്രതീക്ഷമായി നീണ്ടു പോയാലും യഥാര്‍ഥ്യത്തില്‍ ഒരു ബഹിരാകാശയാത്രികന് പ്രതിദിനം ഏകദേശം 3.8 പൗണ്ട് എന്ന രീതിയില്‍ ഒരുപാട് കാലത്തേക്കുള്ള ഭക്ഷണം ഐ.എസ്.എസില്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട് എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.