പോക്‌സോ കേസ്: ഭ്രൂണം തെളിവായി സൂക്ഷിക്കാന്‍ നിയമഭേദഗതി വേണമെന്ന് ഹൈക്കോടതി

പോക്‌സോ കേസ്: ഭ്രൂണം തെളിവായി സൂക്ഷിക്കാന്‍ നിയമഭേദഗതി വേണമെന്ന് ഹൈക്കോടതി

പോക്‌സോ കേസുകളിൽ ഭ്രൂണം തെളിവായി സൂക്ഷിക്കാന്‍ നിയമഭേദഗതി വേണമെന്ന് ഹൈക്കോടതി. അതിജീവിതര്‍ക്ക് ഗര്‍ഭഛിദ്രം നടത്തേണ്ടി വന്നാല്‍ കേസിന്റെ ആവശ്യത്തിന് ഭ്രൂണം സൂക്ഷിച്ചുവെക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്യുന്ന കാര്യം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 

പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ ഇത് ആവശ്യമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ നിര്‍ദേശം. അന്വേഷണ ഉദ്യോഗസ്ഥന്റേയോ ജില്ലാ പൊലീസ് മേധാവിയുടേയോ രേഖാമൂലമുള്ള അനുമതിയില്ലാതെ ഭ്രൂണം നശിപ്പിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമം ഭേദഗതി ചെയ്യുന്നതു വരുന്നതുവരെ ഇത്തരം കേസില്‍ ഭ്രൂണം സ്വമേധയാ സൂക്ഷിച്ചുവെക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍മാരോട് നിര്‍ദേശിക്കണം. 

പോക്‌സോ കേസിലെ അതിജീവിതയുടെ ഗര്‍ഭഛിദ്രം നടത്തിയതിനും ഭ്രൂണം നശിപ്പിച്ചതിനും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ എടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി നടപടി. ഭ്രൂണം സൂക്ഷിച്ചുവെക്കാന്‍ നിലവിലെ നിയമത്തില്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അതു ചെയ്യാത്തത് ഡോക്ടര്‍മാരുടെ കുറ്റമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )