
യമുന നദിയിലെ ജലത്തില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തുന്നുവെന്ന പരാമര്‍ശം: കെജ്രിവാളിനെതിരെ കേസ്
ഡല്‍ഹി: സര്‍ക്കാര്‍ യമുന നദിയിലെ ജലത്തില്‍ വിഷം കലര്‍ത്തുന്നുവെന്ന പ്രസ്താവനയില്‍ ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെതിരെ കേസ്. ജഗ്മോഹന്‍ മന്‍ചന്‍ഡ എന്നയാളുടെ പരാതിയില്‍ കുരുക്ഷേത്രയിലെ ഷഹാബാദ് പൊലീസ് സ്റ്റേഷനിലാണു കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സര്‍ക്കാരിനെയും സംസ്ഥാനത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ അരവിന്ദ് കെജ്രിവാള്‍ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
പ്രസ്താവനയില്‍ നേരത്തെ കെജ്രിവാള്‍ നേരിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെത്തി വിശദീകരണം നല്‍കിയിരുന്നു. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഇതിന് വ്യക്തമായ കണക്കുകള്‍ ഉണ്ടെന്നുമാണ് കെജ്രിവാള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ യമുനയിലെ അമോണിയയുടെ അളവ് സംബന്ധിച്ച് ആപ്പ് സര്‍ക്കാര്‍ ഹരിയാന സര്‍ക്കാരിനെ ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിതല ചര്‍ച്ചയ്ക്ക് ഹരിയാന അനുവാദം നല്‍കിയിരുന്നില്ല. ഈ മാസം 15 മുതല്‍ യമുനയില്‍ അമോണിയയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നുണ്ടെന്നും ഇതില്‍ ഗൂഢാലോചന സംശയിക്കുന്നുവെന്നുമായിരുന്നു കെജ്രിവാളിന്റെ ആരോപണം.